തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഫെബ്രുവരി 5 വരെയാണ് നീട്ടിയത്. ഫെബ്രുവരി 6-ാംതീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഫെബ്രുവരി 3 (ഇന്നലെ) വൈകീട്ട് 5.15 വരെ 77.96 ശതമാനം അതായത്, 1,67,570 കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എഎവൈ കാർഡുകാരിൽ 95.61 ശതമാനവും പിഎച്ച്എച്ച് വിഭാഗത്തിൽ 91.37 ശതമാവും റേഷൻ കൈപ്പറ്റിയിരുന്നു.
ഗതാഗതകരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ഒന്‍പത് ദിവസമായി വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നുവരികയാണ്. എന്നാൽ, സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.
‘ചില എൻഎഫ്എസ്എ ഗോഡൗണുകളിലെ കയറ്റിറക്ക് ജീവനക്കാരുടെ ഭാഗത്തുനിന്ന് മതിയായ സഹകരണം ലഭിക്കാത്തത് വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസമായി. ജനങ്ങൾക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി എത്തിക്കാനുള്ള ചുമതല സർക്കാരിനെ പോലെ തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റിറക്ക് ജീവനക്കാർക്കും വിവിധ തൊഴിലാളി സംഘടനകൾക്കുമുണ്ട്. സംസ്ഥാനത്തെ റേഷൻ വിതരണം സുഗമമായി നടത്തുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സഹകരണം ഉണ്ടാകണം’, മന്ത്രി കൂട്ടിച്ചേർത്തു.