കൊല്ലം: കുണ്ടറ പീഡനക്കേസിൽ പ്രതിയായ മുത്തച്ഛനെ മൂന്നു ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് അഞ്ചു മീര ബിർലയാണ് ശിക്ഷ വിധിച്ചത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കു ശിക്ഷ വിധിച്ചത്.
പത്തും പതിമൂന്നും വയസുപ്രായമുള്ള സഹോദരിമാരാണ് മുത്തച്ഛന്റെ പീഡനത്തിനിരയായത്. പിന്നീട് പത്തുവയസുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. 2017 ജനുവരിയിലായിരുന്നു പെൺകുട്ടിയെ വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു.കുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പീഡനത്തിനിരയായിരുന്നുവെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. മൃതദേഹത്തിൽ 22 മുറിവുകൾ ഉണ്ടായിരുന്നതായും ഡോക്ടർ മൊഴി നൽകിയിരുന്നു.