കണ്ണൂർ: കുറുമാത്തൂർ ചവനപ്പുഴയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. കര്യാപ്പത്ത് ചിത്രലേഖ (38)ആണ് മരിച്ചത്. ഒപ്പം ചാടിയ അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് മണിക്കൂറുകൾക്കു ശേഷം രക്ഷപ്പെടുത്തി. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതി പലപ്പോഴായി ആത്മഹത്യാ പ്രവണത കാണിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. മകളെ രക്ഷപ്പെടുത്താനാണ് അമ്മ ചാടിയതെന്നാണ് നിഗമനം. പുലർച്ചെ അഞ്ചരയ്ക്കാണ് മകൾ കിണറ്റിൽ ചാടിയത്. രക്ഷിക്കാൻ പിന്നാലെ ചാടിയ അമ്മ ഉച്ചക്ക് മൂന്നുമണിവരെ കിണറ്റിലെ കയറിൽ പിടിച്ച് നിന്നു. പിന്നീടാണ് ഇവരെ രക്ഷപ്പെടുത്തിയത്.
അതേലമയം ബന്ധുക്കളും അയൽക്കാരും ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബന്ധുക്കൾ നേരിട്ടെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്. ചിത്രലേഖയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.


















































