ന്യൂഡൽഹി: റഷ്യ–യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കരിങ്കടലിൽ വീണ്ടും വ്യാപാര കപ്പലുകൾക്കെതിരെ ആക്രമണം നടന്നതായും ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂലൈ 18 ന് കരിങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ എംവി ഒമോർഫി എന്ന വാണിജ്യ കപ്പൽ ആക്രമിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
“ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. ഇരയുടെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു, വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണ സമയത്ത് മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 10 ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കപ്പലിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്നും റിപ്പോർട്ട് പറയുന്നു. ഈ സംഭവത്തെ ഗൗരവമുള്ള ആശങ്കയായി വിലയിരുത്തിയ ഇന്ത്യ, വ്യാപാര കപ്പലുകൾ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. നിരപരാധികളായ സിവിലിയൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടികളാണിതെന്നും, അന്താരാഷ്ട്ര വ്യാപാരത്തിനും സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിനും ഇത് വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
മരിച്ചയാളെ നാട്ടിലെത്തിക്കുന്നതിനായി റഷ്യയിലെ ഇന്ത്യൻ ദൗത്യം ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ദുരിതബാധിത കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ, ജൂലൈ 19-ന് ഗിനിയ- ബിസ്സാവു പതാകയുള്ള എംവി ഗോൾഡൻ ലിയോ എന്ന ചരക്ക് കപ്പലിനും സമാനമായ ആക്രമണം നേരിട്ടിരുന്നു. യുക്രൈൻ തുറമുഖത്തിൽ നിന്ന് പുറപ്പെട്ടതിനു പിന്നാലെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാൾ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങൾ കരിങ്കടൽ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ ഗുരുതരമാക്കുന്നതോടൊപ്പം സമുദ്ര തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുകയാണ്.


















































