ഉജ്ജ്വയിൻ: മധ്യപ്രദേശിലെ ഉജ്ജ്വയിന്‍ ജില്ലയിൽ സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കി . ജൂൺ 18നാണ് ദാരുണമായ സംഭവം. ബദ്നഗർ മേഖലയിലുള്ള കൃഷിയിടത്തിലെ ജോലിക്കാരാണ് 30 കാരിയായ സ്ത്രീയും അവരുടെ ഭർത്താവും. മകനുമൊത്ത് ഇരുവരും കൃഷിയിടത്തിന് സമീപം കുടിൽ കെട്ടി താമസിക്കുകയായിരുന്നു. ഇവിടേക്ക് മോഷണത്തിനെത്തിയ സംഘമാണ് കുറ്റകൃത്യം നടത്തിയത്. മൂവരും കുടിലിൽ ഉറങ്ങികിടക്കുമ്പോൾ അർദ്ധരാത്രിയോടെ അഞ്ച് പേർ അവിടെയെത്തുകയും അവരെ ഉണർത്തുകയും ചെയ്തു.
പിന്നീട് ഭർത്താവിനെ പുറത്തേക്ക് വലിച്ചിഴച്ച് തോക്കുചൂണ്ടി മർദിച്ചു. സംഘത്തിലെ ചിലർ അടുത്തുള്ള കാറ്റാടിയന്ത്രത്തിൽ നിന്ന് മോഷണം നടത്തുമ്പോൾ മറ്റുള്ളവർ സ്ത്രീക്ക് നേരെ തിരിയുകയായിരുന്നു. പിന്നാലെ മകന്‍ നോക്കി നിൽക്കെ ഇവരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
















































