തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽനിന്നു 9 വർഷം കൊണ്ട് വെട്ടിച്ചതിൽ ആറു കോടി രൂപ കത്തിച്ചു കളഞ്ഞുവെന്ന് പ്രതി സംഗീതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ജാമ്യത്തിൽ പുറത്തിറങ്ങിയ സംഗീതിനെ വിജിലൻസ് അടുത്തിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നോട്ടുനിരോധനത്തെ തുടർന്ന് ആറു കോടി കത്തിച്ച വിവരം സംഗീത് പറഞ്ഞത്. ലോട്ടറി ക്ഷേമനിധി ബോർഡിൽ ക്ലർക്കായിരുന്ന സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
എന്നാൽ ഒന്നിരിട്ടി വെളുക്കുന്നതിനിടയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ടുനിരോധനത്തെ തുടർന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കോവിഡ് കാലത്ത് പോങ്ങുംമൂട്ടിലെ വീട്ടിൽ വച്ച് കത്തിച്ചു കളഞ്ഞതെന്നാണ് സംഗീത് നൽകിയിരിക്കുന്ന മൊഴി. ഫോറൻസിക് സംഘത്തോടൊപ്പം വിജിലൻസ് സ്ഥലത്തു പരിശോധന നടത്തി.
അതേസമയം 2012 മുതൽ 2021 വരെയുള്ള കാലയളവിലാണ്, ലോട്ടറി തൊഴിലാളികളടയ്ക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റി സംഗീത് തട്ടിപ്പു നടത്തിയത്. അതിൽ 2012 മുതൽ 2016 വരെ ഇയാൾ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറിയിട്ടില്ല. പകരം പല പേരുകളിൽ ചെക്കിൽ ഒപ്പിട്ട് ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുകയാണ് ചെയ്തത്. ഈ പണം എന്ത് ചെയ്തു എന്ന് ആദ്യം പറഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ആറ് കോടി രൂപ കത്തിച്ചെന്ന് ഇയാൾ വെളിപ്പെടുത്തിയത്. ബോർഡ് സിഇഒമാരായ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ പോലും വ്യാജരേഖകൾ നിർമിച്ച് സംഗീത് ബാങ്കിൽനിന്നു പണം പിൻവലിച്ചു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
2016ൽ നോട്ട് നിരോധനം വന്നപ്പോൾ കയ്യിലിരുന്ന പണം ഉപയോഗശൂന്യമായതോടെയാണ് കത്തിച്ചു കളയാൻ തീരുമാനിച്ചത്. ബാക്കിയുള്ള പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിക്കുകയും സുഹൃത്തും ഇടനിലക്കാരനുമായ അനിൽ കുമാറിന്റെ അക്കൗണ്ടിലേക്കു മാറ്റുകയും ചെയ്തു. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് റജിസ്ട്രാർ ഓഫിസിൽ മാത്രം 45 റജിസ്‌ട്രേഷൻ നടത്തിയിരുന്നു. അനിൽ കുമാർ നിർമാണ കമ്പനി ആരംഭിച്ച് പ്രവർത്തിക്കുകയും ബാക്കി തുക ബാങ്കിൽ സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്തു. ഇതിൽനിന്ന് ഓവർ ഡ്രാഫ്റ്റെടുത്താണ് സംഗീതിന്റെ സഹോദരൻ സമ്പത്തിനു നൽകിയത്.



















































