കുടകിലെ ഹോംസ്റ്റേയിൽ യുഎസ് വനിതയെ മയക്കുമരുന്ന് നൽകി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി, പുറത്തറിയാതിരിക്കാൻ ഹോംസ്റ്റേയിലെ വൈഫൈ സൗകര്യങ്ങൾ കട്ട് ചെയ്തു. ഉടമയും തൊഴിലാളിയും അറസ്റ്റിൽ
കുടക്: കർണാടകയിലെ കൊടകിൽ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന യുഎസ് വനിതയെ മയക്കുമരുന്നു നൽകി ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ഉടമയേയും തൊഴിലാളിയേയും പോലീസ് അറസ്റ്റ് ചെയ്തു. വിദേശ വനിതയെ പീഡിപ്പിച്ചതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ കേസ് ഗൗരവമായി പരിശോധിച്ചുവരികയാണ്.
പരാതി പ്രകാരം, ജാർഖണ്ഡ് സ്വദേശിയായ വൃജേഷ് കുമാർ എന്ന തൊഴിലാളിയാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് ആരോപണം. കുടകിലെ കുട്ട ഗ്രാമത്തിലുള്ള ഹോംസ്റ്റേയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഹോംസ്റ്റേ ഉടമയും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം യുവതിക്ക് പുറത്തുള്ളവരുമായി ബന്ധപ്പെടാൻ കഴിയാതിരിക്കാനായി ഹോംസ്റ്റേയിലെ വൈഫൈ സേവനം മൂന്ന് ദിവസത്തേക്ക് വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ സഹായം തേടാനുള്ള അവസരം നിഷേധിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് ഇവിടെ നിന്ന് മൈസൂരിലേക്ക് പോകുന്നുവെന്ന പേരിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി യുഎസ് എംബസിയെ വിവരം അറിയിക്കുകയും എംബസി അധികൃതർ മൈസൂരിലെ പോലീസുമായി ഇമെയിൽ വഴി ബന്ധപ്പെടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച കുടക് ജില്ലാ പോലീസ് മേധാവി, വിദേശ വനിതയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസായി കുട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി വ്യക്തമാക്കി. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് മേയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലവും മറ്റ് സാധ്യതകളും പരിശോധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.















































