ബെംഗളൂരു ∙ കബഡി മത്സരത്തിനിടെ 500 രൂപയുടെ ബെറ്റ് വച്ച കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്‌ക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്. ബെംഗളൂരുവിലെ 42-ാം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിനു ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
തുമകൂരുവിൽ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്സിറ്റി കബഡി ടൂർണമെന്റിനിടെയാണ് സംഭവം. വിജയ്പുര ടീം ജയിക്കുമെന്ന് പ്രവചിച്ച പരമേശ്വര, ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ശുഭ കല്യാണുമായി 500 രൂപയുടെ സൗഹൃദ പന്തയം വച്ചിരുന്നു. എന്നാൽ ഫൈനലിൽ ദക്ഷിണ കന്നഡ ടീം വിജയ്പുരയെ (36-26) പരാജയപ്പെടുത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നതിനിടെ മന്ത്രി തന്നെ ഈ പന്തയത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചതാണ് വിവാദത്തിനു കാരണമായത്.
മന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ പരസ്യമായി പന്തയം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എച്ച്.ആർ. നാഗഭൂഷൺ എന്നയാളാണ് കോടതിയെ സമീപിച്ചത്. കേസിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ആഭ്യന്തര മന്ത്രിക്കെതിരെ സ്വന്തം വകുപ്പിനു കീഴിലുള്ള പൊലീസ് അന്വേഷണം നടത്തേണ്ടി വരുന്നു എന്നതാണ് കേസിന്റെ പ്രത്യേകത.















































