ആലപ്പുഴ: ഇന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം. ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കായംകുളം മുൻ എംഎൽഎ യു പ്രതിഭ രംഗത്ത്. തെരഞ്ഞെടുപ്പ് വേളയിൽ ലിജു വോട്ടർമാരുടെ മുന്നിൽ കരഞ്ഞ് സഹതാപം നേടി വോട്ട് പിടിച്ചെന്നും തനിക്കെതിരെ മോശം പ്രചരണങ്ങൾ അഴിച്ചുവിട്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കി ചിത്രീകരിച്ചെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ലിജു ജയിച്ചത് ശരിയായ മാർഗത്തിലല്ല, കരഞ്ഞ് വോട്ട് വാങ്ങി. എന്നാൽ താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ലെന്നും ഫേസ്ബുക്ക് ലൈവിൽ അവർ പറഞ്ഞു. ധാരാളം കള്ളപ്രചരണങ്ങൾ തനിക്കെതിരെ നടത്തിയിട്ടുണ്ട്. പ്രതിഭ രണ്ടുതവണ ജയിച്ചല്ലോ ഇനി ഒരു തവണ ഒരവസരം തരണം എന്ന് തന്നെയാണ് യുഡിഎഫിന്റെ സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ മന്ത്രിയായിട്ടുള്ള കായംകുളത്തിന്റെ എംഎൽഎ അദ്ദേഹത്തിന്റെ പ്രചരണവേളയിൽ പറഞ്ഞത്. അപ്പോൾ സ്വാഭാവികമായിട്ടും വലിയൊരു സഹതാപതരംഗം ഉണ്ടായി.
അവിടെ പ്രതിഭ ഒരു വലിയ വില്ലത്തിയായി മാറി. രണ്ടുതവണ എംഎൽഎ ആയിട്ടുള്ള കാരണം ഒരു സ്ത്രീയെ പറയാവുന്നതിന്റെ മാക്സിമം ചിലർ തനിക്കെതിരെ പറഞ്ഞിട്ടുണ്ട്. കൂടാതെ വീടുവീടാന്തരം കേറി തന്നെക്കുറിച്ച് അപവാദ പ്രചരണം നടത്തിയതും തനിക്ക് വേണ്ടപ്പെട്ടവരുടെ വീട്ടിൽ കയറി അപവാദ പ്രചരണം നടത്തിയതും ഒക്കെ അറിഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയെപ്പറ്റി വ്യക്തിഹത്യ നടത്താൻ ആർക്കും അവകാശമില്ല. അവരുടെ വ്യക്തിജീവിതം അവരുടേത് മാത്രമാണ്- പ്രതിഭ പറഞ്ഞു.
“യുഡിഎഫിന്റെ സ്ഥാനാർഥി കരഞ്ഞുകൊണ്ട് വോട്ട് ചോദിച്ചതൊക്കെ നമുക്കറിയാം. അദ്ദേഹം കരഞ്ഞുകൊണ്ട് വോട്ട് ചോദിച്ചത് എനിക്കൊരു അവസരം കായംകുളംകാർ തരണേ എന്നാണ്. ആ കരച്ചിലാണ് ഏറ്റവും കൂടുതൽ ഏറ്റതെന്ന് എന്നോട് കോൺഗ്രസിൽ പലരും പറഞ്ഞിട്ടുണ്ട്.” അവർ ആരോപിച്ചു.


















































