കോഴിക്കോട്: അമിത യാത്രക്കാരുമായി കോഴിക്കോട് കുറ്റ്യാടി ചുരം കയറിയ പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ എയർ പൈപ്പും ജോയിന്റും പൊട്ടി. പെട്ടെന്നു ഡ്രൈവർ സമയോചിതമായി ഇടപെട്ട് എട്ടാം വളവിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ബസ് നിർത്തിയതിനാൽ തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി. 54 യാത്രക്കാർക്ക് സീറ്റിംഗ് കപ്പാസിറ്റിയുണ്ടായിരുന്ന ബസ് 160ൽ ഏറെ പേരുമായാണ് ചുരം കയറിയത്.
തൊട്ടിൽപ്പാലത്തു നിന്നും ഇന്നലെ രാവിലെ പത്തുമണിയോടെ മാനന്തവാടിക്ക് പുറപ്പെട്ട കെഎസ്ആർടിസി പ്രിയദർശിനി ബസിലാണ് പരിധിയിൽ കവിഞ്ഞ് ആളുകൾ കയറിയത്. മാനന്തവാടിയിലേക്ക് പുറപ്പെട്ട മറ്റൊരു ബസ് ബ്രേക്ക് ഡൗണായി ചുരത്തിന് താഴെ പൂതംപാറയിൽ നിർത്തിയിരുന്നു. ഈ ബസിലെ യാത്രക്കാരും പ്രിയദർശിനി ബസിലേക്ക് ഇടിച്ചു കയറി. ഇതോടെ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ കയറിയതോടെ ഡ്രൈവറും കണ്ടക്ടറും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരും ഇറങ്ങാൻ തയ്യാറായില്ല. ഇതോടെയാണ് പൂതംപാറയിൽ നിന്നും നൂറ്റി അറുപതോളം യാത്രക്കാരുമായി പ്രിയദർശിനി പുറപ്പെട്ടത്.
ചുരം കയറി ബസ് എട്ടാം വളവിൽ എത്തിയതോടെ ജോയിന്റും എയർ പൈപ്പും പൊട്ടി ബസ് പിന്നിലേക്ക് ഉരുളുകയായിരുന്നു. ഈ സമയം ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ചുരത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ബസ് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായതെന്നും ഇത്രയും ആളുകൾ കയറരുതെന്ന് പറഞ്ഞിട്ടും യാത്രക്കാർ കേട്ടില്ലെന്നും ബസിൻറെ ഡ്രൈവർ സുധീർ എൻ.പി പറഞ്ഞു. അതേസമയം ചുരത്തിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ കാലപ്പഴക്കം അടക്കം പരിശോധിക്കണമെന്നും യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.


















































