വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും മറുപടിയായി ഇറാനിലെ പ്രധാന അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ടെഹ്റാന് സമീപമുള്ള പാലങ്ങളോ ഊർജനിലയങ്ങളോ ആക്രമിക്കുമെന്ന ഭീഷണിയാണ് ട്രംപ് സാമൂഹികമാധ്യമത്തിലൂടെ ഉയർത്തിയത്.
മിസൈൽ, റോക്കറ്റ്, ഡ്രോൺ തുടങ്ങി ഏത് രീതിയിലുള്ള ആക്രമണമാണെങ്കിലും അതിന് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിൽ ഒരു കപ്പലിന് നേരെ ആക്രമണമുണ്ടാകുന്ന ഓരോ തവണയും അതിന് പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ ബോംബാക്രമണത്തിലൂടെ തകർക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ഇറാനെതിരായ സൈനിക നടപടികൾ അമേരിക്ക അവസാനിപ്പിച്ചിട്ടില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് പൂർണമായി കരകയറാൻ ഇറാന് രണ്ട് പതിറ്റാണ്ടിലേറെ സമയമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഇറാനെതിരായ സമ്മർദം കൂടുതൽ ശക്തമാക്കുന്ന തരത്തിലുള്ള പുതിയ മുന്നറിയിപ്പുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്.


















































