തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, മന്ത്രിസഭയിൽ അംഗമാകാതെ തനിക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് താത്പര്യമെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനം നേരത്തെ എടുത്തതാണെന്നും അത് ഇപ്പോൾ ആവർത്തിക്കുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
‘ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായാലും എന്താണ് കാര്യം?’ എന്ന തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ വാക്കുകളാണ് തന്നെ നയിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കേരളത്തിന്റെ മകൻ എന്ന സ്ഥാനമാണ് മറ്റേത് പദവിയേക്കാളും വലുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇക്കാര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അർഹിച്ച സ്ഥാനങ്ങൾ ലഭിച്ചില്ലെന്ന പരാതി തനിക്കില്ലെന്നും ജനങ്ങളുടെ സ്‌നേഹമാണ് തനിക്ക് വലുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സത്യപ്രതിജ്ഞാ സമയത്ത് ഉയർന്നുകേട്ട തന്റെ പിതാവിന്റെ പേരിലുള്ള മുദ്രാവാക്യങ്ങൾ അദ്ദേഹം മരിച്ചിട്ടില്ലെന്ന ജനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്നും ചാണ്ടി ഉമ്മൻ വികാരാധീനനായി പറഞ്ഞു.
അതുപോലെ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വ്യാപിപ്പിക്കുകയാണ് തന്റെ ലക്ഷ്യം. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ലഹരിക്കെതിരെയുള്ള മൂവ്മെന്റ് ശക്തമാക്കും. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടുകയും അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എ.കെ. ആന്റണിയുടെ വീട്ടിലെത്തിയ ചാണ്ടി ഉമ്മനെ അദ്ദേഹം ഊഷ്മളമായി സ്വീകരിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായുള്ള പഴയകാല ബന്ധങ്ങൾ ആന്റണി സ്മരിച്ചു. പ്രത്യേകിച്ച്, തന്റെ 44-ാം വയസിൽ നടന്ന വിവാഹത്തിന് ഉമ്മൻ ചാണ്ടിയുടെ കുടുംബം നൽകിയ പിന്തുണയും വിവാഹം നടന്ന പള്ളിയെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു.
















































