ചെന്നൈ: ഭർത്താവ് ജോലിക്കായി മാറിത്താമസിക്കുമ്പോൾ ഭാര്യയും കൂടെപ്പോകണമെന്ന് നിർബന്ധിക്കാനാവില്ലെന്നും, വോഡഫോൺ പരസ്യത്തിലെ പഗ് നായയെപ്പോലെ ഭർത്താവിനൊപ്പം എവിടെയും സഞ്ചരിക്കാൻ ഭാര്യക്ക് ബാധ്യതയില്ലെന്നും മദ്രാസ് ഹൈകോടതി. ശിവഗംഗ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, എം.ഡി. സുമതി എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. 1992 സെപ്റ്റംബറിൽ വിവാഹിതരായ ദമ്പതികൾക്ക് നാല് മക്കളുണ്ട്. എന്നാൽ വർഷങ്ങളായി ഇവർ വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു.
ഭാര്യ അവിഹിത ബന്ധത്തിലാണെന്നാരോപിച്ച് ഭർത്താവ് നൽകിയ വിവാഹമോചന ഹരജി ശിവഗംഗ കുടുംബ കോടതി തള്ളിയിരുന്നു. ജോലി ആവശ്യത്തിനായി ഭർത്താവ് മുംബൈയിലേക്ക് മാറിയപ്പോൾ ഭാര്യയെ കൂടെക്കൂട്ടാത്തതിനാൽ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 23(1)(എ) പ്രകാരം ഭർത്താവ് തന്റെ സ്വന്തം വീഴ്ചയുടെ ആനുകൂല്യം തേടുകയാണെന്നായിരുന്നു കുടുംബ കോടതിയുടെ നിരീക്ഷണം. ഭർത്താവിനൊപ്പം പോകേണ്ടത് ഭാര്യയുടെ കടമയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കുടുംബ കോടതിയുടെ ഈ നിരീക്ഷണങ്ങളെ ഹൈക്കോടതി ശക്തമായി വിമർശിച്ചു. ഭർത്താവിന് ജോലി സംബന്ധമായി മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കേണ്ടി വരുമ്പോൾ എല്ലാ സാഹചര്യങ്ങളിലും ഭാര്യയെ ഒപ്പം കൂട്ടാൻ കഴിഞ്ഞെന്നു വരില്ലെന്ന് കോടതി വ്യക്തമാക്കി.
ഉദാഹരണത്തിന് ഭർത്താവ് ഒരു സൈനികനാണെങ്കിൽ ആർമി ബാരക്കുകളിൽ കുടുംബത്തോടൊപ്പം താമസിക്കാൻ സാധിക്കില്ല. കൂടാതെ ഭാര്യയും ഏതെങ്കിലും ജോലിയിൽ പ്രവേശിച്ചിരിക്കണം. അതിനാൽ വോഡഫോൺ പരസ്യത്തിലെ പഗ് നായയെപ്പോലെ ഭർത്താവ് പോകുന്നിടത്തെല്ലാം ഭാര്യ അനുസരിച്ച് അനുഗമിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ദുരുദ്ദേശ്യമോ നിയമവിരുദ്ധമായ പ്രവൃത്തിയോ ഉണ്ടായെങ്കിലേ സെക്ഷൻ 23(1)(എ) പ്രകാരമുള്ള ‘വീഴ്ചയായി’ കണക്കാക്കാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഭാര്യക്കെതിരെയുള്ള വ്യഭിചാര ആരോപണവും കോടതി അംഗീകരിച്ചില്ല. ആരോപണവിധേയനായ വ്യക്തിയെ കക്ഷി ചേർക്കാത്തത് ഈ വാദത്തിന് തിരിച്ചടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.






