ന്യൂഡൽഹി: ഇരട്ട കുട്ടികൾക്ക് മരുന്ന് നൽകുന്നതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്ക് 31കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മരണത്തിൽ കലാശിച്ചു. ഡൽഹിയിലെ നിഹാൽ വിഹാറിലാണ് സംഭവം. വിനയ് ഗുപ്തയെ ഭാര്യയുടെ കുടുംബാംഗങ്ങൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുട്ടിക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയും ഭാര്യ രേഖയും തമ്മിൽ രാവിലെ തർക്കമുണ്ടായി. തുടർന്ന് രേഖ സ്വന്തം കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച ശേഷം വീട്ടിൽനിന്ന് പുറത്തുപോയി. ഏകദേശം പത്ത് മിനിറ്റിനുശേഷം രണ്ട് സഹോദരന്മാർ, സഹോദരഭാര്യ, പിതാവ്, അമ്മാവൻ എന്നിവരടക്കമുള്ള ബന്ധുക്കളുമായി രേഖ വീട്ടിൽ തിരിച്ചെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ രേഖ ചുവന്ന വസ്ത്രവും സഹോദരഭാര്യ നീല വസ്ത്രവും ധരിച്ച നിലയിൽ കാണപ്പെടുന്നുണ്ട്. രേഖയുടെ രണ്ട് സഹോദരന്മാരും പിതാവും മറ്റൊരാളും കാറിൽ എത്തുന്നതായും ദൃശ്യങ്ങളിൽ കാണാമെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇവർ വിനയിനെ മർദിച്ചതായാണ് ആരോപണം.
അതേസമയം ദമ്പതികൾക്കൊപ്പം താമസിച്ചിരുന്ന വിനയിന്റെ അമ്മയുടെ മൊഴിപ്രകാരം, ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ അവർക്കായി വെള്ളവും മറ്റും എടുക്കാൻ അവർ പുറത്തേക്ക് പോയിരുന്നു. തിരികെ എത്തിയപ്പോൾ മകനെ ബന്ധുക്കൾ ആക്രമിക്കുന്നതാണ് കണ്ടത്. തടയാൻ ശ്രമിക്കുകയും സഹായത്തിനായി വിളിക്കുകയും ചെയ്തെങ്കിലും മർദനം തുടർന്നെന്നാണ് കുടുംബം പറയുന്നത്.
ബന്ധുക്കൾ വിനയിന്റെ കഴുത്ത് ഞെരിക്കുകയും നെഞ്ചിൽ അടിക്കുകയും ചവിട്ടുകയും ചെയ്തതായി കുടുംബം ആരോപിച്ചു. ആക്രമണം ആസൂത്രിതമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിന് മുമ്പ് രേഖ വീട്ടിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിരുന്നുവെന്നും വിനയിന്റെ ബന്ധുക്കൾ ആരോപിച്ചു.
മർദനത്തിന് പിന്നാലെ വിനയിനെ അയൽവാസി തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. നോയിഡ ആസ്ഥാനമായ അഡോബിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു മരിച്ച വിനയ്. മൂന്നര വർഷം മുമ്പാണ് രേഖയെ വിവാഹം കഴിച്ചത്. നാലര മാസം മുമ്പാണ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികളായ ആൺകുട്ടിയും പെൺകുട്ടിയും ജനിച്ചത്.
ഡൽഹിയിലെ വീട്ടിൽ വിനയും ഭാര്യയും മൂന്നാം നിലയിലായിരുന്നു താമസം. മാതാപിതാക്കൾ താഴത്തെ നിലയിലായിരുന്നു. രേഖ പ്രത്യേകം ഭക്ഷണം പാകം ചെയ്തിരുന്നതായും ചെറിയ തർക്കങ്ങളുടെ പേരിൽ വിനയിനെ കൊല്ലുമെന്ന് ഭാര്യയുടെ സഹോദരൻ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽഭാര്യ രേഖയെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






