അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തി മരവടികളും നൈലോൺ കയറും ഉപയോഗിച്ച് രേണുകസ്വാമിയെ അതിക്രൂരമായി മർദ്ദിച്ചു, ഒരാൾ ടാറ്റാ ഏസ് വാഹനത്തിൽ നിന്ന് കെട്ടിത്തൂക്കാൻ ശ്രമിച്ചപ്പോൾ, മറ്റൊരാൾ കയർ ഉപയോഗിച്ച് മർദ്ദനം തുടർന്നു… കൊലപാകതത്തിൽ നടൻ ദർശൻ നേരിട്ട് പങ്കാളിയായി
ബെംഗളൂരു: കന്നഡ നടൻ ദർശൻ മുഖ്യപ്രതിയായ രേണുകസ്വാമി വധക്കേസിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിലെ 14-ാം പ്രതിയും ദർശന്റെ അടുത്ത സഹായിയുമായ പ്രദോഷ് (പ്രദോഷ് റാവു) സമർപ്പിച്ച മാപ്പപേക്ഷയുടെ ഹർജിയിലാണ് രേണുക സ്വാമി നേരിട്ട കൊടിയ പീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്. ദർശൻ രേണുകസ്വാമിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന്റേയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന്റേയും വിവരങ്ങളാണ് മാപ്പപേക്ഷയിലുള്ളത്. കേസിൽ തന്നെ മാപ്പുസാക്ഷിയാക്കണമെന്നും വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്നും കാട്ടി പ്രദോഷ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.
മാപ്പപേക്ഷയിൽ പറയുന്നതിങ്ങനെ- നടിയും കാമുകിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാരോപിച്ചായിരുന്നു ദർശന്റെ ആരാധകനായ രേണുകസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പട്ടണഗരെയിലെ ഷെഡിലെത്തിച്ച് രേണുകസ്വാമിയെ ദർശൻ നേരിട്ട് ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനമേറ്റ് രേണുകസ്വാമിയുടെ തലയിൽ നിന്നും രക്തം ഒഴുകിയിറങ്ങി, ഇതിനിടെ പവിത്ര ഗൗഡയോട് ചെരുപ്പുകൊണ്ട് രേണുകസ്വാമിയെ അടിക്കാൻ ദർശൻ ആവശ്യപ്പെട്ടു.
പിന്നാലെ അടിവസ്ത്രം മാത്രം ധരിക്കുന്ന അവസ്ഥയിലാക്കി മറ്റ് പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. നന്ദീഷ്, പവൻ, നാഗരാജ് എന്നിവർ മരവടികളും നൈലോൺ കയറും ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിച്ചു. നന്ദീഷ്, രേണുകസ്വാമിയെ ഒരു ടാറ്റാ ഏസ് വാഹനത്തിൽ നിന്ന് കെട്ടിത്തൂക്കാൻ ശ്രമിച്ചപ്പോൾ, നാഗരാജ് നൈലോൺ കയർ ഉപയോഗിച്ച് മർദ്ദനം തുടരുകയായിരുന്നു.
തുടർച്ചയായ ആക്രമണം മരണ കാരണമായേക്കാമെന്ന് താൻ പല തവണ മുന്നറിയിപ്പ് നൽകി. എന്നാൽ അവർ ചെവിക്കൊണ്ടില്ല. ഭക്ഷണവും വെള്ളവും നൽകിയ ശേഷവും ദർശൻ രേണുകസ്വാമിയുടെ കഴുത്തിലും നെഞ്ചിലും ചവിട്ടി, അതോടെ അയാൾ കുഴഞ്ഞു വീഴുകയായിരുന്നു.
അതേസമയം മരണം സംഭവിച്ചതോടെ തെളിവ് നശിപ്പിക്കാനും മറ്റൊരു കഥ തയാറാക്കാനും ദർശനും സംഘവും തീരുമാനിക്കുകയായിരുന്നു. കേസ് വഴിതിരിച്ചുവിടാൻ സാമ്പത്തിക തർക്കത്തിനിടെ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ പ്രതികൾക്ക് ദർശൻ ലക്ഷങ്ങൾ നൽകിയെന്നും മൊഴിയിലുണ്ട്. തുടർന്നാണ് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളിക്കടുത്ത് ഡ്രെയിനേജിൽ തള്ളിയത്.
അതുപോലെ നടൻ ദർശനിൽ നിന്നും മറ്റു പ്രതികളിൽ നിന്നും തനിക്ക് വധഭീഷണിയുണ്ടാവാൻ സാധ്യതയുള്ളതിനാൽ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു അപേക്ഷയും പ്രദോഷ് കോടതിയിൽ സമർപ്പിച്ചു. ഈ ഹർജികളിലെല്ലാം വാദം കേട്ട ബെംഗളൂരുവിലെ 59-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. പ്രദോഷിന്റെ മാപ്പുസാക്ഷി അപേക്ഷ കോടതി അംഗീകരിച്ചാൽ അത് കേസിൽ നടൻ ദർശന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പ്.






