ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ ആത്മഹത്യാ ബോംബർ യൂറിയ ഉപയോഗിച്ചാണ് സ്ഫോടകവസ്തുക്കൾ നിർമിച്ചതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഡോക്ടറായിരുന്ന ഉമർ ഉൻ നബി മൂത്രത്തിൽ നിന്ന് യൂറിയ വേർതിരിച്ചെടുത്ത് ബോംബ് നിർമാണത്തിനായി ഉപയോഗിച്ചെന്നാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്.
നബിയുടെ നുഹിലെ താമസം, സഞ്ചാരങ്ങൾ, മൊബൈൽ ഫോൺ ഉപയോഗം, സ്ഫോടകവസ്തുക്കളുടെ നിർമാണം തുടങ്ങിയ കാര്യങ്ങളിൽ സാക്ഷിമൊഴികളും ഫോറൻസിക് തെളിവുകളും ശേഖരിച്ചതായി എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കി. 2025 നവംബർ 10ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
സ്ഫോടനത്തിന് ഒരു ദിവസം മുമ്പുവരെ നബി നുഹിലെ വാടകമുറിയിലായിരുന്നു താമസിച്ചിരുന്നത്. ഏകദേശം 11 ദിവസമാണ് ഇയാൾ ഇവിടെ കഴിഞ്ഞതെന്ന് സമീപവാസിയായ ഒരു സാക്ഷി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. ഈ മുറിയിൽവച്ചാണ് നബി സ്ഫോടകവസ്തുക്കൾ തയ്യാറാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മൂത്രത്തിൽ നിന്ന് യൂറിയ
നബിയുടെയും മറ്റൊരു പ്രതിയായ ഷഹീൻ സഈദിന്റെയും പെൻഡ്രൈവുകളിൽനിന്ന് ലഭിച്ച പിഡിഎഫ് രേഖകളിലാണ് യൂറിയ നൈട്രേറ്റ് ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ നിർമിക്കുന്ന രീതിയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയതെന്ന് എൻഐഎ പറയുന്നു. മൂത്രത്തിൽനിന്ന് യൂറിയ വേർതിരിച്ചെടുക്കുന്നതിനുള്ള മറ്റൊരു രീതിയെക്കുറിച്ചും ഈ രേഖകളിൽ പരാമർശമുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
അതുപോലെ നബിയുടെ മുറിയിൽ നിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായും അവിടെ മൂത്രം നിറച്ച പോളിത്തീൻ ബാഗ് കണ്ടിരുന്നതായും ഒരു വനിതാ സാക്ഷി മൊഴി നൽകിയതായി എൻഐഎ വ്യക്തമാക്കി. ഇക്കാര്യം നബിയുടെ സുഹൃത്തായ ഷൊയ്ബിനോട് ഇവർ പരാതിപ്പെട്ടതായും അന്വേഷണ സംഘം പറയുന്നു.
അതുപോലെ നുഹിൽ താമസിക്കുന്നതിനിടെ നബി ഷൊയ്ബിന്റെ ബന്ധുവിനൊപ്പം പുതിയ വസ്ത്രങ്ങൾ വാങ്ങാനായി പോയതും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടി-ഷർട്ട്, വെള്ള ഷർട്ട്, കാർഗോ പാന്റ്സ് എന്നിവയാണ് ഇയാൾ വാങ്ങിയത്. പണം നൽകിയത് പണമായിട്ടായിരുന്നു. ഈ വാങ്ങലുകളും കേസിലെ പ്രധാന തെളിവുകളായി എൻഐഎ കണക്കാക്കുന്നു.
ആദ്യ ലക്ഷ്യം ലാൽ മന്ദിറോ?
ചെങ്കോട്ടയിലെത്തുന്നതിന് മുമ്പ് നബിയുടെ ലക്ഷ്യം ലാൽ മന്ദിറായിരുന്നുവെന്നാണ് കുറ്റപത്രത്തിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ മധ്യ ഡൽഹിയിലെ ഗതാഗതക്കുരുക്കും പോലീസ് സാന്നിധ്യവും കാരണം അവസാന നിമിഷം പദ്ധതി മാറ്റേണ്ടിവന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ.
അന്വേഷണത്തിന്റെ ഭാഗമായി നബിയുടെ സഞ്ചാരപഥം എൻഐഎ വിശദമായി പരിശോധിച്ചിരുന്നു. വൈകിട്ട് 6.37ഓടെ സുനഹരി മസ്ജിദ് പാർക്കിങ് ഏരിയയിൽനിന്ന് നബി പുറത്തേക്ക് നടന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് സ്ഫോടകവസ്തുക്കൾ നിറച്ച ഐ20 കാർ ഓടിച്ച് ലാൽ മന്ദിറിന് സമീപം പാർക്ക് ചെയ്യാൻ ശ്രമിച്ചു.
എന്നാൽ ഗതാഗതക്കുരുക്കും പോലീസ് സാന്നിധ്യവും കാരണം അവിടെ വാഹനം നിർത്താൻ കഴിയാതെ വന്നതോടെ നബി യു-ടേൺ എടുത്ത് ചെങ്കോട്ടയിലേക്ക് പോയെന്നാണ് കുറ്റപത്രത്തിലെ വിശദീകരണം. ഇതിന് ഏതാനും മിനിറ്റുകൾക്കകം, വൈകിട്ട് 6.50ഓടെയാണ് സ്ഫോടനം നടന്നത്.
അതേസമയം 2023 മുതൽ 2025 വരെയുള്ള കാലയളവിൽ നബി 12 തവണ ചെങ്കോട്ട സന്ദർശിച്ചതായും എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് ആറുമാസം മുമ്പ്, 2025 മേയ് ഒന്നിനായിരുന്നു അവസാന സന്ദർശനം. ഈ സന്ദർശനങ്ങളെ വെറും വിനോദസഞ്ചാരത്തിനായുള്ള യാത്രകളായി കാണാനാകില്ലെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. സ്ഫോടനത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി പ്രദേശം നിരീക്ഷിക്കാനായിരുന്നു ഈ സന്ദർശനങ്ങളെന്നാണ് അന്വേഷണ ഏജൻസിയുടെ സംശയം.
ചെങ്കോട്ട സന്ദർശനങ്ങൾക്കിടെ നബിയും കൂട്ടാളികളും മൊബൈൽ ഫോണുകൾ ഓഫ് ചെയ്തിരുന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ഡിജിറ്റൽ സഞ്ചാരപ്പാതയും ലൊക്കേഷൻ വിവരങ്ങളും മറച്ചുവയ്ക്കുന്നതിനായാണ് മൊബൈൽ ഫോണുകൾ ഓഫ് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.






