പുനെ: സാമ്പത്തിക ബാധ്യതയെ തുടർന്ന് മഹാരാഷ്ട്രയിൽ സിവിൽ സർവീസ് പരീക്ഷാർഥി ആത്മഹത്യ ചെയ്തു. 28കാരനായ പ്രതമേഷ് ആണ് മരിച്ചത്. 2.5 ലക്ഷം രൂപയുടെ കട ബാധ്യതയുണ്ടായതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. അതേസമയം ആത്മഹത്യാക്കുറിപ്പിൽ 19 പേരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (MPSC) പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പ്രതമേഷ് പുനെയിലെ നവി പേത്ത് പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
മുറിയിൽനിന്ന് കണ്ടെത്തിയ രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ് 19 പേരുടെ പേരുകളും താൻ വാങ്ങിയതും തിരിച്ചടച്ചതുമായ പണത്തിന്റെ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നത്. വിവിധ വ്യക്തികളിൽനിന്നായി ഏകദേശം 2.5 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായാണ് പോലീസ് പറയുന്നത്.
സാമ്പത്തിക സമ്മർദത്തിലായിരുന്നു പ്രതമേഷ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് ഉദ്യോഗസ്ഥൻ ഹൃഷികേശ് റാവലെ പറഞ്ഞു. കുടുംബവും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി. “എന്തുകൊണ്ടാണ് ഇയാൾ ഇത്രയും പണം കടം വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. കുടുംബാംഗങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്,” പോലീസ് അറിയിച്ചു.
കടം വാങ്ങിയതും തിരിച്ചടച്ചതുമായ തുകകളുടെ വിശദാംശങ്ങളും ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വ്യക്തമാകുമെന്നാണ് അധികൃതരുടെ നിലപാട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.






