റായ്പുർ: പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ പിതാവടക്കം ആറുപേർ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ റായ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം. ആദ്യതവണ ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും പിന്നീട് വീണ്ടും ഗർഭിണിയായ പെൺകുട്ടിയെ പ്രായം മറച്ചുവച്ച് ആശുപത്രിയിലെത്തിച്ച് പ്രസവിപ്പിച്ചെന്നും പൊലീസ് അറിയിച്ചു. പ്രസവിച്ച കുഞ്ഞിനെ മറ്റൊരു ദമ്പതികൾക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.
2023ൽ പെൺകുട്ടിയുടെ അമ്മ മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് വേർപിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് മകളെ നിരന്തരം പീഡിപ്പിച്ചതെന്നാണ് ന്യൂരാജേന്ദ്ര നഗർ പൊലീസ് പറയുന്നത്. സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിൽവെച്ചാണ് 38കാരനായ പിതാവ് ആദ്യമായി പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ മകളെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
പീഡനം തുടർന്നതോടെ പെൺകുട്ടി രണ്ടുതവണ ഗർഭിണിയായി. ആദ്യതവണ ഗർഭിണിയായ വിവരം പെൺകുട്ടി പിതൃസഹോദരിയെ അറിയിച്ചു. ഇവർ വിവരം പിതാവിനെ അറിയിച്ചതോടെ ഇരുവരും ചേർന്ന് ഗർഭച്ഛിദ്രത്തിനുള്ള നടപടികൾ സ്വീകരിച്ചു. പെൺകുട്ടിയെ നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ചാണ് ഗർഭം അലസിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പിന്നീടും പീഡനം തുടർന്നതോടെ 2025ൽ പെൺകുട്ടി വീണ്ടും ഗർഭിണിയായി. വിവരമറിഞ്ഞ പിതാവ് പെൺകുട്ടിയെ വനിതാ സുഹൃത്തും നഴ്സുമായ വർഷ മണ്ഡലിന്റെ വീട്ടിലേക്ക് മാറ്റി. സുരക്ഷിതമായി പ്രസവം നടത്താൻ സഹായിക്കാമെന്ന് ഇവർ ഉറപ്പുനൽകിയതായാണ് പൊലീസ് പറയുന്നത്.
പിന്നീട് വർഷയുടെ സുഹൃത്തായ മറ്റൊരു നഴ്സ് ഗീതാ റായിയുടെ വീട്ടിലേക്ക് പെൺകുട്ടിയെ മാറ്റി. രണ്ടുമാസത്തോളം അവിടെ താമസിപ്പിച്ച ശേഷം റായ്പുരിലെ വാസുദേവ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി പെൺകുട്ടിയുടെ പ്രായം മറച്ചുവയ്ക്കുകയും വിവാഹിതയാണെന്ന് തെറ്റായ വിവരം നൽകുകയും ചെയ്തു. വ്യാജ ആധാർ കാർഡും തയ്യാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി സിസേറിയനിലൂടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവശേഷം ഡോക്ടറും പെൺകുട്ടിയുടെ പിതാവും മറ്റ് പ്രതികളും ചേർന്ന് നവജാതശിശുവിനെ ഒരു ദമ്പതികൾക്ക് കൈമാറിയതായാണ് പൊലീസ് പറയുന്നത്.
തുടർന്ന് പെൺകുട്ടിയെ 15 ദിവസത്തോളം ഗീതാ റായിയുടെ വീട്ടിൽ താമസിപ്പിച്ചു. പിന്നീട് പിതാവ് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ സാമൂഹികമാധ്യമം വഴി അമ്മയുമായി ബന്ധപ്പെടാൻ പെൺകുട്ടിക്ക് സാധിച്ചു. താൻ നേരിട്ട പീഡനവിവരങ്ങൾ അമ്മയോട് പറഞ്ഞതോടെ അമ്മ പെൺകുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ, പോക്സോ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അന്വേഷണം ശക്തമാക്കിയതോടെ പെൺകുട്ടിയുടെ പിതാവടക്കം ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
പെൺകുട്ടിയുടെ പിതാവ്, അമ്മായി, രോഹിത് കുമാർ റായ്, ഭാര്യ ഗീത, സ്വകാര്യ ആശുപത്രിയിലെ സൂപ്പർവൈസർ സാഹിബ് മണ്ഡൽ, ഭാര്യ വർഷ മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
A serious case involving the rape of a minor has come to light in the New Rajendra Nagar police station area of #Raipur #Chhattisgarh. According to the police, it is alleged that the minor was subjected to sexual abuse over a period of approximately two years. Six accused… pic.twitter.com/YoXre4YkPt
— Siraj Noorani (@sirajnoorani) August 19, 2026






