കൊച്ചി: കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതൻറെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11ന് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നാളെ സൂപ്രണ്ടിൻറെ മുറിയിൽ വച്ചാണ് സത്യപ്രതിജ്ഞ നടക്കുക. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചിൻറേതാണ് ഈ ഉത്തരവ്.
അതേസമയം സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുങ്ങുന്നത്. സത്യപ്രതിജ്ഞയ്ക്ക് ജയിലിൽ സൗകര്യം ഒരുക്കാമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എങ്കിലും കാപ്പ തടവിൽനിന്ന് ഇടക്കാല മോചനം നൽകരുതെന്നാണ് സർക്കാർ നിലപാട്. ചടങ്ങിൽ അംഗീകൃത മാധ്യമപ്രവർത്തകരെ പങ്കെടുപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ചട്ടവിരുദ്ധമായി പ്രതിജ്ഞ ചെയ്തതിനു ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20ലെ കൗൺസിലറായ സുഗതൻ. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം നൽകിയിരുന്നു. എന്നാൽ, കാപ്പാ കേസിൽനിന്നു ജയിൽ മോചിതനായാൽ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകൂ എന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇടക്കാല ജയിൽ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്.

















































