തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്തു. വകുപ്പ് മന്ത്രിയുടെ നിർദ്ദേശം മറികടന്നാണ് ഉദ്യോഗസ്ഥ കത്ത് നൽകിയതെന്നാണ് കണ്ടെത്തൽ.
കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന പ്രതിക്ക് നിയമപരമായി അർഹതയില്ലാത്ത ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഫയലുകളിൽ ദുരുദ്ദേശപരമായി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തിയെന്നാണ് സസ്പെൻഷൻ ഉത്തരവിലുള്ളത്.
പോലീസ് സംരക്ഷണയിൽ പരോളിലിറങ്ങി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടോ എന്ന സുഗതന്റെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ഉദ്യോഗസ്ഥ വീഴ്ച വരുത്തിയത്. പരോൾ ലഭിക്കില്ലെന്ന് വ്യക്തമാക്കേണ്ടതിന് പകരം, അയോഗ്യത ഒഴിവാക്കാനുള്ള മാർഗം കൂടി കത്തിൽ നിർദേശിക്കുകയായിരുന്നു.
കൗൺസിലിൽ അവധി അപേക്ഷ നൽകി അത് വോട്ടെടുപ്പിലൂടെ പാസാക്കിയാൽ അംഗത്വം സംരക്ഷിക്കാമെന്നായിരുന്നു കത്തിലെ നിർദേശം. സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ഈ കത്ത് അദ്ദേഹത്തിന് അനുകൂലമായത്.
വിഷയത്തെച്ചൊല്ലി നേരത്തെ നടന്ന കൗൺസിൽ യോഗങ്ങളിൽ സംഘർഷവും കയ്യാങ്കളിയും ഉണ്ടായിരുന്നു. മന്ത്രിക്കുണ്ടായ കടുത്ത അതൃപ്തിയാണ് ഇപ്പോഴത്തെ അച്ചടക്ക നടപടിയിലേക്ക് നയിച്ചത്.
അതേസമയം, ഇതേ കത്ത് പരിശോധനകളില്ലാതെ പകർത്തി നൽകിയെന്ന ആരോപണത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്. തദ്ദേശ വകുപ്പ് നൽകിയ കത്ത് അതേപടി കൈമാറിയതിൽ ആഭ്യന്തര മന്ത്രിക്കും വിയോജിപ്പുണ്ടായിരുന്നു.



















































