തിരുവനന്തപുരം: രാഷ്ട്രപിതാവിന്റെ കൊച്ചുമകൻ തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകൾക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. കേരളത്തിൽ എത്തുന്ന ദേശീയ- അന്തർദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങൾ അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവർത്തകനുമാണ് തുഷാർ ഗാന്ധി. വർക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ് ഈ സന്ദർശനം. അപ്പോഴാണ് ഗാന്ധിക്കെതിരെ ആർഎസ്എസ് പരസ്യമായ കടന്നാക്രമണം നടത്തിയത്.
ഭർത്താവ് വിദേശത്ത്, സ്കൂട്ടറിലെത്തിയ 35 കാരിയായ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെത്. ഇത് അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകൾക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. പൊതുജനാഭിപ്രായം വളർത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തുക വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്തിൻറെ ആത്മാവിന് വർഗീയതയുടെ അർബുദബാധയുണ്ടാവുന്നു എന്ന ആശങ്കയാണ് തുഷാർ ഗാന്ധി പങ്കുവച്ചത്. നമ്മുടെ സംസ്കാരം വിരുദ്ധ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്നതാണ്. ആ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുക കൂടിയാണ് സംഘപരിവാർ. പ്രകോപനത്തിന് വശംവദനാവാതെ ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാർ ഗാന്ധി ചെയ്തത്.
മതേതര ജനാധിപത്യ സമൂഹത്തിൻ്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തിൽ ഉയരേണ്ടതാണ്. ജനാധിപത്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചു കൂടാത്ത സന്ദർഭമാണിത്. ആ ബോധവും അതിൽ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തിൽ ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.