കോഴിക്കോട്: കൊയിലാണ്ടിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം. ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തിയതെന്ന് സംശയമുണ്ടെന്നും ബന്ധുക്കൾ. ഏഴ് മാസം ഗർഭിണിയായിരുന്ന പയ്യോളി സ്വദേശി ഷമീമ (28) കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി സഹോദരൻ ഷമീം പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം തന്നെ യുവതി എന്തോ കഴിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നതായും വയറ്റിൽ നിന്ന് കറുത്ത നിറത്തിലുള്ള പദാർത്ഥം പുറത്തെടുത്തതായും സഹോദരൻ വ്യക്തമാക്കി. കൂടാതെ തലച്ചോറിന് ക്ഷതമേറ്റതായും റിപ്പോർട്ടുകളുണ്ട്. ഭർത്താവ് മുൻപും ഷമീമയെ വകവരുത്താൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഒന്നര വർഷം മുൻപ് ഇയാൾ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്താൻ നോക്കിയിരുന്നുവെന്നും, അതിൽ ഷമീമയുടെ കൈകാലുകൾക്ക് പരിക്കേറ്റിരുന്നുവെന്നും സഹോദരൻ വെളിപ്പെടുത്തി.
ഭർത്താവിൽ നിന്ന് നിരന്തരം ശാരീരിക പീഡനവും ഭീഷണിയും നേരിട്ടിരുന്നതായി ഷമീമ സുഹൃത്തിന് അയച്ച ശബ്ദസന്ദേശങ്ങളിൽ പറയുന്നുണ്ട്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾക്കും ഭർത്താവിൽ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഷമീമയുടെ വീട്ടിലെത്തിയ ഭർത്താവ്, ഷമീമയുടെ കൈവശമുണ്ടായിരുന്ന ഫോൺ ആവശ്യപ്പെട്ട് സഹോദരനെ ആക്രമിച്ചിരുന്നു. നിലവിൽ കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി വരികയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിയായ ഭർത്താവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.





