കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപരിചിതയായ സ്ത്രീയുടെയടുത്ത് 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ യുവതിയെ പോലീസ് കണ്ടെത്തി. ആദ്യം വയനാട് സ്വദേശിനിയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പോലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലി ചെയ്തു വന്ന യുവതിയുടെ പ്രസവ വിവരം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല എന്നാണു സൂചന.
സംഭവത്തിൽ യുവതിയെ ഉടൻ തന്നെ കോഴിക്കോട് എത്തിക്കും. ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകും എന്ന ഭയമാണ് കുഞ്ഞിനെ കൈമാറാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് യുവതി പോലീസിനോട് സൂചിപ്പിച്ചത് എന്നാണു വിവരം. അതേസമയം ഈ മാസം എട്ടിനാണ് യുവതി മെഡിക്കൽ കോളേജിൽ എത്തിയത്. വയനാട് സ്വദേശി എന്ന വിലാസം ആണ് ആശുപത്രിയിൽ നൽകിയത്. തുടർന്ന് 12 ന് ഇവർ ആശുപത്രിയിൽ നിന്നും പോയി. പിന്നീട് കുഞ്ഞിന് അസുഖമാണെന്നു പറഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ യുവതി, കുഞ്ഞിനെ അൽപനേരത്തേക്ക് നോക്കാൻ എന്നു പറഞ്ഞ് ഒരു സ്ത്രീയുടെ പക്കൽ ഏൽപിച്ച ശേഷം കടന്നുകളയുകയായിരുന്നു.
പിന്നീട് ഏറെ സമയമായിട്ടും യുവതി മടങ്ങിവരാത്തതോടെ ഈ സ്ത്രീ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയായിരുന്നു. കുഞ്ഞിനെ പിന്നീട് ശിശുക്ഷേമ സമിതിയെ അറിയിച്ച് സുരക്ഷിതമായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നാലെ കുട്ടിയുടെ അമ്മയ്ക്കായി മെഡിക്കൽ കോളേജ് പോലീസും സിറ്റി പേലീസും ഊർജിതമായി നടത്തിയ അന്വേഷണത്തിലാണ് യുവതി പത്തനംതിട്ട സ്വദേശിനി ആണെന്നത് വ്യക്തമായത്.
അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിക്ക് സമീപമുളള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സ്റ്റേഷനിൽ പരാതി നൽകിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോൾ അവരുടെ മകളുടെ സുഹൃത്താണ് കുഞ്ഞിന്റെ അമ്മ എന്നു വ്യക്തമായി. പ്രസവസമയത്തും യുവതിക്ക് കൂട്ടിരിപ്പുകാരിയായി ഈ സ്ത്രീയാണ് നിന്നതെന്നും കണ്ടെത്തി. തുടർന്നു പത്തനംതിട്ടയിൽ എത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുഞ്ഞിന്റെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. പിടിയിലായ യുവതി മൂന്നു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണ് എന്ന വിവരവും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ലഭിച്ച നവജാത ശിശുവിനെ വനിതാ പോലീസിന്റെ പ്രത്യേക സുരക്ഷയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയ ശേഷം രാത്രിയോടെ തന്നെ ശിശുക്ഷേമ സമിതിക്കു മുന്നിൽ ഹാജരാക്കി. തുടർന്ന് അവരുടെ ഔദ്യോഗിക ഉത്തരവ് പ്രകാരം കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലേക്ക് മാറ്റി. കുഞ്ഞിന് ആവശ്യമായ എല്ലാ പരിചരണവും ഇവിടെ ഉറപ്പാക്കി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉൾപ്പെടെ പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.


















































