തിരുവനന്തപുരം: വായിൽ വന്ന എല്ലാ ദൈവങ്ങളുടേയും ബലിദാനികളുടേയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് കോടതി റദ്ദാക്കിയത്. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് സമർപ്പിച്ച ഹർജിയിൽ നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു. ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്ത നടപടി കേരള മുൻസിപ്പാലിറ്റി നിയമം, 1994ന്റെ ലംഘനമാണെന്നും ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതുമെന്നാണ് പരാതിയിൽ പറയുന്നത്. ഇതു ശരിവച്ച ഹൈക്കോടതി 20 കൗൺസിലർമാരുടേയും സത്യപ്രതിജ്ഞ അസാധുവാക്കിയതായി വ്യക്തമാക്കുകയായിരുന്നു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ അധികാരമേറ്റ ബിജെപി കൗൺസിലർമാർ ‘ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരത മാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്‌ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീ ധർമ ശാസ്താവിന്റ നാമത്തിൽ’ എന്നീ പേരുകളിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്നായിരുന്നു ഹർജിയിൽ പരാതിക്കാർ ആരോപിച്ചിരുന്നത്.















































