ഇസ്ലാമാബാദ്: പാക് അധീന കശ്മീരിന്റെ (പിഒകെ.) ഭരണനേതൃത്വത്തിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ച് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് അശാന്തി തുടരുന്ന പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാകാനാണ് നവാസ് ഷെരീഫ് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്. പിഒകെ തലസ്ഥാനമായ മുസഫറാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ നവാസ് ഷെരീഫ് തന്റെ ആഗ്രഹം വ്യക്തമാക്കുകയും ചെയ്തു.
റാലിയിൽ നടത്തിയ പ്രസംഗത്തിൽ കശ്മീർ തന്റെ ‘രണ്ടാമത്തെ വീട്’ ആണെന്നും തന്റെ പൂർവികർ അവിടെനിന്ന് കുടിയേറിയവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) വിജയിച്ചാൽ, തന്നെ പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാക്കാൻ സഹോദരനും നിലവിലെ പാക് പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ജൂലായ് 27-നും ആഗസ്റ്റ് 10-നും ഇടയിലാണ് പാക് അധീന കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെഡറൽ സർക്കാരിലെ സഖ്യകക്ഷിയായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിക്കെതിരെയാണ് (പിപിപി) ഷെരീഫിന്റെ പാർട്ടി മത്സരിക്കുക. കഴിഞ്ഞ കുറേ നാളുകളായി പാക്കിസ്ഥാൻ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധങ്ങൾ പ്രദേശത്ത് നടക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പും നടക്കുന്നത്.
അതിരൂക്ഷമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും സൈനിക നടപടികൾക്കും പിഒകെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. മുസഫറാബാദ്, റാവലാകോട്ട്, മിർപുർ തുടങ്ങിയ നഗരങ്ങളിൽ അശാന്തി പടരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.കെ.ജെ.എ.എൻ.) നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ഇതുവരെ 30 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിന് നൽകിയ സമയപരിധി അവസാനിച്ചതോടെ മുസഫറാബാദിലേക്ക് വീണ്ടും ലോങ് മാർച്ച് നടത്തുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

















































