കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സൗത്ത് 24 പർഗാനസിലെ സോനാർപൂരിലെ സന്ദർശനത്തിനിടെ ഒരുകൂട്ടം ആളുകൾ അഭിഷേകിന് നേരെ ചീമുട്ടയെറിഞ്ഞും ഷർട്ട് വലിച്ചുകീറിയും ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിനെതിരെ മമത ബാനർജി ശക്തമായ വിമർശനവുമായി രംഗത്തെത്തി. “ഭരണാധികാരികൾ കൊലയാളികളായി മാറി” എന്നായിരുന്നു അവരുടെ പ്രതികരണം. പരുക്കേറ്റ അഭിഷേകിനെ കൊൽക്കത്ത അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവദിവസം പാർട്ടി പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സന്ദർശിക്കാൻ എത്തിയ അഭിഷേക് ബാനർജിയെ ഒരു കൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു. സുരക്ഷയ്ക്കായി ക്രിക്കറ്റ് ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും, കല്ലെറിഞ്ഞും മുട്ട എറിഞ്ഞും, തള്ളിയും അടിച്ചും ആക്രമണം അക്രമികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സ്വകാര്യ സുരക്ഷാ ജീവനക്കാർ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും, സ്ഥിതി നിയന്ത്രണാതീതമായി മാറി.
അതേസമയം ഈ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് എന്ന് അഭിഷേക് ബാനർജി ആരോപിച്ചു. സംഭവ സമയം അവിടെ പോലീസ് സാന്നിധ്യമില്ലായിരുന്നു. എന്നെ കൊല്ലാൻ ശ്രമമാണ് നടക്കുന്നത്. പീഡിതരുടെ കുടുംബങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാതെ ഞാൻ ഇവിടെ നിന്ന് പോകില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ ബിജെപി ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. “ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് യോജിച്ചതല്ല,” എന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു. സംഭവത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. അതേസമയം അഭിഷേകിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രംഗത്തെത്തി. കേന്ദ്രസർക്കാറും ബംഗാൾ സർക്കാറും പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്, ദില്ലി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി നിരവധി നേതാക്കൾ ആക്രമണത്തെ അപലപിച്ചു.


















































