വടകര: എംഡിഎംഎ കടത്ത് കേസിൽ ഡെലിവറി ബോയായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇയാളുടെ ബാങ്ക് അക്കൗണ്ടിലൂടെ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം ഒരു കോടി രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ലഹരി വാങ്ങാനെത്തുന്നവർക്ക് പണം കൈമാറാൻ ജിജിലിന്റെ ഗൂഗിൾ പേ സ്കാനർ ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ ജിജിലിനെ കസ്റ്റഡിയിലെടുത്തത്.
ആദ്യം വടകര എസ്.പി. ഓഫീസിലെത്തിച്ച പ്രതിയെ തുടർന്ന് മൊബൈൽ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി വടകര സൈബർ സെല്ലിലേക്ക് മാറ്റി.
ഇതിനിടെ, പേരാമ്പ്ര ബി.ആർ.സി.യിലെ ഒരു അധ്യാപികയെ കൂടി ചൊവ്വാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. അറസ്റ്റിലായവരിൽ മൂന്ന് പേർ അധ്യാപികമാരാണ്.
ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്.






