കൊല്ലം: കുണ്ടറയിൽ 13 കാരനെ കാണാനില്ലെന്ന പരാതിയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന യുവാവിനെ വിളിച്ചിറക്കി കൊണ്ടുപോയി… പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് ശനിയാഴ്ച മരിച്ചത്. സംഭവത്തിൽ കുണ്ടറ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ സിയാദിൻറെ മുതുകത്ത് ഇടിച്ചെന്നും വാരിയെല്ല് പൊട്ടിയെന്നും കുടുംബം ആരോപിച്ചു.
അതുപോലെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ സിയാദ് ഫോൺ കൊണ്ടുപോയിയെന്നും അതിൽ നിന്ന് വിളിച്ച് തന്നെ പോലീസുകാർ ഇടിച്ചുവെന്നും പറഞ്ഞതായി യുവാവിന്റെ കുടുംബം പറയുന്നു. കൂടാതെ തന്നെ ഇവർ റിമാൻഡ് ചെയ്യുമെന്നാണ് പറഞ്ഞതെന്നും സിയാദിന്റെ കുടുംബം പറയുന്നു.
കുണ്ടറ സ്റ്റേഷനിലെ എസ്ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂൺ 16ന് രാത്രിയാണ് അയൽവാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ കുണ്ടറ പോലീസ് സിയാദിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയത്.
പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ വെച്ച് പോലീസുകാരുടെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായെന്നാണ് കുടുംബത്തിൻറെ ആരോപണം. പോലീസിൻറെ ക്രൂരമായ മർദനവും പരുക്കുകളും കാരണം അവശനായ സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ വെച്ച് യുവാവിനെ ക്രൂരമായി മർദിച്ചതായും എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ലാത്തിയും തോക്കും ഉപയോഗിച്ച് ഉപദ്രവിച്ചെന്നും കുടുംബം പറഞ്ഞു. സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

















































