ന്യൂഡൽഹിi: തനിക്ക് വിവാഹത്തിനു താൽപര്യമില്ലെന്ന് പറഞ്ഞിട്ടും കേതൻ പിന്മാറിയില്ലെന്ന പുതിയ വെളിപ്പെടുത്തലുമായി പ്രതിശ്രത വരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയൽ. ഈ വിവാഹം വേണ്ടെന്നു പലവട്ടം അറിയിച്ചിട്ടും കേതൻ അഗർവാൾ പിന്മാറാൻ തയ്യാറായില്ലെന്ന് സിയ അന്വേഷണ സംഘത്തോട് നിർണായക വിവരങ്ങൾ വെളിപ്പെടുത്തി.
സിയയുടെ വെളിപ്പെടുത്തലുകൾ പ്രകാരം, അവൾ ചെതൻ ചൗധരിയുമായി പ്രണയത്തിലായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ കേതൻ തന്റെ കുടുംബത്തിന്റെ സ്വാധീനവും സാമ്പത്തിക ശക്തിയും ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയതായും നിനക്ക് ഈ വിവാഹത്തിൽ നിന്ന് പിന്മാറാനാവില്ലെന്ന് പറഞ്ഞ കേതൻ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. ഈ മൊഴികൾ നിലവിൽ അന്വേഷണ വിധേയമാണെന്ന് അന്വേഷണ സംഘം പറയുന്നു.
അതേസമയം ഫെബ്രുവരിയിലാണ് സിയയും കേതനും വിവാഹനിശ്ചയം പ്രഖ്യാപിച്ചത്. നവംബറിൽ ആഡംബര വിവാഹം നടത്താൻ പദ്ധതിയിട്ടിരുന്നു. ഇതിനായി ജെയ്പൂരിൽ ഒരു കൊട്ടാരം 17 കോടി രൂപ ചെലവിൽ ബുക്ക് ചെയ്യുകയും, അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.
അതേസമയം, അന്വേഷണത്തിൽ പുറത്തുവന്നത് ക്രൂരമായ ഗൂഢാലോചനയാണ്. ജൂൺ 14-ന് ലോഹഗഡ് കോട്ടയിലേക്ക് കൊണ്ടുപോയ സിയ ആദ്യം കേതനെ തള്ളിയെങ്കിലും, താഴ്വരയുടെ അരികിൽ ഉണ്ടായിരുന്ന പുൽ ചെടിയിൽ പിടിച്ച് അദ്ദേഹം രക്ഷപ്പെട്ടു. സംഭവത്തെ മറയ്ക്കാൻ പാമ്പ് കണ്ടെന്ന വ്യാജേന നിലവിളിക്കുകയും പിന്നീട് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.
പല തവണ കേതനെ കൊല്ലാനുള്ള പദ്ധതി പരാജയപ്പെട്ടെങ്കിലും നാലാം തവണയും കേതനെ കോട്ടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഈ തവണ കാമുകനായിരുന്ന ചേതനും കൂടെയുണ്ടായിരുന്നു. പിന്നിൽ നിന്ന് ഇരുവരും ചേർന്ന് തള്ളിയതോടെ കേതൻ താഴ്വരയിലേക്ക് വീണ് കൊല്ലപ്പെടുകയായിരുന്നു. കേസ് ഫയലുകൾ പ്രകാരം, ആദ്യ ശ്രമം പരാജയപ്പെട്ടാൽ നടപ്പാക്കാൻ “പ്ലാൻ സി” വരെ ഇവർ തയ്യാറാക്കിയിരുന്നു.
സംഭവം ആദ്യം അപകടമരണമായി കണക്കാക്കപ്പെട്ടെങ്കിലും സിയ നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് പ്രതികളിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. ശക്തമായ കാറ്റിനിടെ ഫോട്ടോ എടുക്കുമ്പോൾ കേതൻ വഴുതി വീണുവെന്നായിരുന്നു വിശദീകരണം. എന്നാൽ സിയയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിന് സംശയം തോന്നി.
തുടർന്നുള്ള അന്വേഷണത്തിൽ, കഴിഞ്ഞ ഏഴ് മാസത്തിനിടെ സിയയും ചേതനും തമ്മിൽ 2004 ഫോൺ കോളുകൾ നടന്നതായി കണ്ടെത്തി. ഏകദേശം 238 മണിക്കൂർ നീണ്ട സംഭാഷണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 നവംബർ മുതൽ ഇരുവരുടെയും ബന്ധം ആരംഭിച്ചതായും അതേസമയം വിവാഹ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരുന്നതായും കണ്ടെത്തി. പിന്നീട് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ ഇരുവരും പരസ്പരം കുറ്റം ചുമത്തുന്ന നിലയിലാണ് കാര്യങ്ങൾ. ചേതൻ കൊലപാതക ആശയം സിയയുടേതാണെന്ന് ആരോപിച്ചപ്പോൾ,സിയ അതിനെ ചേതന്റെ പദ്ധതിയെന്ന് പറഞ്ഞ് മറുപടി നൽകി. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ.
















































