തിരുവനന്തപുരം: കോർപറേഷൻ ഭരണസമിതിക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിൽ പ്രതികരണവുമായി മേയർ വി.വി. രാജേഷ് രംഗത്ത്. കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപിയെ ഒന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞ മേയർ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ നേരിടാൻ ഭരണപക്ഷം സജ്ജമാണെന്ന് അറിയിച്ചു. 29ന് കൗൺസിൽ യോഗം ചേരുമെന്നും മേയർ പറഞ്ഞു.
കോർപറേഷനിൽ എൽഡിഎഫ്- ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷത്തിൽ പരുക്കേറ്റ തൻറെ കാലിന് പൊട്ടലില്ലെന്നും എന്നാൽ ഡിസ്ലോക്കേഷൻ ഉണ്ടെന്നും മേയർ വ്യക്തമാക്കി. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലായിരുന്ന ഡെപ്യൂട്ടി മേയർ ഡിസ്ചാർജായി. ജനാധിപത്യപരമായ സമരങ്ങൾ നടക്കട്ടെയെന്നും എന്നാൽ സംഘർഷവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗൺസിലർ സുഗതൻറെ ജാമ്യത്തിനായി ഉടൻ കോടതിയെ സമീപിക്കും. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ നിർമാണത്തിലും ഫോറൻസിക് പരിശോധന വേണമെന്ന് സർക്കാരിനോട് കോർപറേഷൻ ആവശ്യപ്പെടും. ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെടും. ഫോറൻസിക് ഓഡിറ്റിംഗ് ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.
അതേസമയം ഭരണസ്തംഭനം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. ഇന്നു വൈകിട്ട് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കുമെന്നാണ് അറിയുന്നത്. എന്നാൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം യുഡിഎഫിന് ഒറ്റയ്ക്കില്ലെന്നിരിക്കെ എൽഡിഎഫ് ഇതുമായി സഹകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 101 അംഗ കോർപറേഷനിൽ 50 സീറ്റുള്ള ബിജെപി ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണു ഭരിക്കുന്നത്.
യുഡിഎഫിന് 20 സീറ്റും എൽഡിഎഫിന് 29 സീറ്റും. യുഡിഎഫ് വിമതനായി മത്സരിച്ച മറ്റൊരു സ്വതന്ത്രനുമുണ്ട്. ഇതോടെ 50-50 എന്ന നിലയിലാകും. നിലവിൽ ബിജെപി കൗൺസിലർ ആർ.സുഗതൻ കാപ്പ കേസിൽ ജയിലിലാണു താനും. ഇതോടെ യുഡിഎഫും എൽഡിഎഫും യുഡിഎഫ് വിമതനായി മത്സരിച്ച സ്വതന്ത്രനും കൈകോർത്താൽ 50 പേർ ഭരണപക്ഷത്തിനെതിരെ വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഇങ്ങനെ കണക്കിലെ കളിയിലൂടെ ഭരണപക്ഷത്തിനെതിരെ അവിശ്വാസം കൊണ്ടു വരാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
















































