കൊച്ചി:സഹപ്രവർത്തകയായ അഭിഭാഷകയെ കോടതിക്കുള്ളിൽ വച്ച് കരയിച്ച ജഡ്ജി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ പ്രതിഷേധമുയർത്തിയതോടെ കേരളാ ഹൈക്കോടതിയിൽ അസാധാരണ പ്രതിസന്ധി. ജസ്റ്റിസ് എ. ബദറുദീനെതിരെയാണ് അഭിഭാഷകർ പ്രതിഷേധിക്കുന്നത്. ഇന്നലെ കോടതിയിൽ ഹാജരായ വനിതാ അഭിഭാഷകയെ അപമാനിക്കുന്ന വിധത്തിൽ ജസ്റ്റിസ് ബദറുദീൻ സംസാരിച്ചുവെന്നാണ് അഭിഭാഷകരുടെ ആക്ഷേപം.
ഏതാനും ദിവസങ്ങൾക്കു മുൻപ് അന്തരിച്ച അഭിഭാഷകൻ അലക്സ് എം. സ്കറിയയുടെ ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ സരിത തോമസ് ഇന്നലെ ജസ്റ്റിസ് ബദറുദീന്റെ 1ഡി കോടതിയിൽ ഹാജരായ സമയത്തുണ്ടായ സംഭവവികാസങ്ങളെ ചൊല്ലിയാണ് പ്രതിഷേധം. അലക്സിന്റെ കേസുകൾ താൻ ഏറ്റെടുത്തിട്ടുണ്ടെന്നും അത് പരിഗണിക്കുന്നതിനു കൂടുതൽ സമയം നൽകണമെന്നും സരിത ആവശ്യപ്പെട്ടു. എന്നാൽ അലക്സ് അന്തരിച്ചുവെന്ന് പറഞ്ഞ കാര്യം പോലും ശ്രദ്ധിക്കാതെ കേസിൽ വാദം നടത്താൻ ജസ്റ്റിസ് ബദറുദീൻ നിർബന്ധിച്ചു എന്നാണ് അഭിഭാഷകർ പറയുന്നത്. ഇതോടെ സരിതയ്ക്ക് കോടതിയിൽ കരയേണ്ടി വന്ന സാഹചര്യമുണ്ടായി എന്നും ഇവർ പറയുന്നു.
സംഭവത്തിൽ അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി ചേർന്ന് ജസ്റ്റിസ് ബദറുദീൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ജഡ്ജിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഉണ്ടായ ബുദ്ധിമുട്ടിനു ചേംബറിൽ വച്ച് മാപ്പു പറയാമെന്ന് ജസ്റ്റിസ് ബദറുദീൻ അറിയിച്ചതായി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എന്നാൽ സംഭവം ഉണ്ടായത് തുറന്ന കോടതിയിൽ ആയതിനാൽ അവിടെത്തന്നെ മാപ്പു പറയണം എന്നാണ് അസോസിയേഷന്റെ ആവശ്യം. അതുവരെ ജസ്റ്റിസ് ബദറുദീന്റെ കോടതിയിൽ ഹാജരാകില്ലെന്നും അസോസിയേഷൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ ഉച്ച കഴിഞ്ഞ് അസോസിയേഷൻ വീണ്ടും യോഗം ചേരും. വിഷയത്തിൽ ചീഫ് ജസ്റ്റിസും ഇടപെട്ടു.