കോഴിക്കോട്: വൈകിട്ടു മുതൽ പുലർച്ചെ വരെ തുറന്നു പ്രവർത്തിക്കുന്ന, കോവൂർ – ഇരിങ്ങാടൻപ്പള്ളി– ചേവരമ്പലം മിനി ബൈപാസിലെ തട്ടുകടകളിൽ പതിവായുണ്ടായിരുന്ന കണ്ടുമുട്ടലാണ് മൗസയെ അൽഫാനിലേക്ക് അടുപ്പിച്ചത്. വെള്ളിമാടുകുന്ന് – ഇരിങ്ങാടൻ പള്ളി റോഡിനു സമീപത്തെ ജനത റോഡിലെ റെന്റ് ഹൗസിൽ താമസിക്കുന്ന മൗസയും സുഹൃത്തുക്കളും വൈകിട്ട് തട്ടുകടകളിൽ എത്തും. അൽഫാൻ ഇവിടെ നിത്യ സന്ദർശകനാണ്. ഇവിടെനിന്നാണ് അൽഫാൻ ആദ്യം മൗസയുമായി കൂട്ടു കൂടുന്നത്. വാഹനങ്ങൾ രൂപമാറ്റം വരുത്തി വിൽപന നടത്തുന്ന തൊഴിലായതിനാൽ പല ആഡംബര കാറുകളും അൽഫാനെ തേടിവരും.
കാറുകളോടുള്ള കമ്പം അൽഫാനുമായി മൗസ സൗഹൃദത്തിലാക്കി. എന്നാൽ പിന്നീട് അൽഫാൻ മൗസയെ സ്വന്തമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൗസയുമായി ആരെയും സംസാരിക്കാൻ അനുവദിക്കാതെ, എല്ലാ കാര്യത്തിലും അൽഫാൻ ഇടപെട്ടു. ഇതോടെ പതുക്കെ സൗഹൃദം അവസാനിപ്പിക്കാൻ മൗസ തീരുമാനിച്ചു. ഇതിൽ പ്രകോപിതനായി അൽഫാൻ മൗസയെ നിരന്തരം ദേഹോപദ്രവം ഏൽപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഒടുവിൽ സുഹൃത്തുക്കളുടെയും ഹോട്ടൽ ജീവനക്കാരുടെയും മുന്നിൽ മർദിച്ചതും കാറിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ഫോൺ തട്ടിയെടുത്തതുമാണ് മൗസയെ കൂടുതൽ മനോവിഷമത്തിലേക്ക് തള്ളിവിട്ടതെന്നുമാണ് പോലീസ് കണ്ടെത്തിയത്.
അതേസമയം അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതുസംബന്ധിച്ചും അന്വേഷണം നടത്തും. ഇയാളുടെ ഒരു അക്കൗണ്ട് മഹാരാഷ്ട്ര പോലീസ് മരവിപ്പിച്ചിട്ടുണ്ടെന്നു മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷ് പറഞ്ഞു. അന്വേഷണത്തിൽ എസ്ഐ നിമിൻ സെബാസ്റ്റ്യൻ, സിപിഒ ഷഹീർ ദിവാകരൻ, എസ്ഐ രോഹിത്ത്, സീനിയർ സിപിഒ സന്ദീപ് സിൻജിത്ത്, സിപിഒ ആദിൽ, ഷാഫി തുടങ്ങിയവർ പങ്കെടുത്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: വിവാഹിതനായ പ്രതി മെക്കാനിക്കൽ എൻജിനീയറിങ് തുടർപഠനം നിർത്തി യൂസ്ഡ് കാർ കച്ചവടത്തിൽ സജീവമായിരുന്നു. ഇതിനിടെയാണ് മൗസയുമായി പരിചയപ്പെടുന്നത്. കോവൂർ മിനി ബൈപാസിലെ ചായക്കടകളിൽ രാത്രികാലത്തു സുഹൃത്തുക്കളോടൊപ്പം എത്തുന്ന മൗസയെ പലതവണ കണ്ടു പരിചയപ്പെട്ട ശേഷം പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. പിന്നീട് മൗസ വേർപിരിഞ്ഞെങ്കിലും യുവാവ് പിന്തുടർന്നു ശല്യം തുടർന്നു.
ജീവനൊടുക്കുന്നതിനു തലേന്ന് കോവൂർ – വെള്ളിമാടുകുന്ന് റോഡിൽ വാപ്പൊളിതാഴം ജംക്‌ഷനിൽ അൽഫാൻ മൗസയെ പിടികൂടി മുഖത്തടിച്ചു. മുടിക്കു കുത്തിപ്പിടിച്ചു മൊബൈൽ ഫോൺ വാങ്ങി കൈവശം വച്ചശേഷം കാറിലേക്കു വലിച്ചുകയറ്റി. ഈ ബന്ധത്തെക്കുറിച്ച് മൗസയുടെ ഉമ്മയെ അറിയിക്കുമെന്ന് അൽഫാൻ ഭീഷണിപ്പെടുത്തിയതിൽ മനോവിഷമത്തിലായിരുന്നു മൗസയെന്നു സുഹൃത്തുക്കൾ പോലീസിനു മൊഴി നൽകിയിരുന്നു. ആത്മഹത്യയിലേക്കു നയിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചതു അൽഫാനാണെന്നു കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
വനിതാ അഭിഭാഷകയെ അപമാനിച്ചു: ജഡ്ജി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ പ്രതിഷേധം ,ഹൈക്കോടതിയില്‍ അസാധാരണ പ്രതിസന്ധി