തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. ആറന്മുള മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. കഴുത്തോളം വെള്ളം കയറിയിട്ടും പലരും വീടുകളിൽനിന്ന് മാറാൻ തയ്യാറാകാത്തത് രക്ഷാപ്രവർത്തകരെയും അധികൃതരെയും ആശങ്കയിലാക്കുന്നുണ്ട്.
രണ്ട് നില വീടുകളുടെ മുകൾനിലയിൽ സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് പലരും കഴിയുന്നത്. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും എത്തിയ മത്സ്യത്തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്നാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും ആശയവിനിമയത്തിന് തടസ്സമാകുന്നുണ്ട്. റാന്നി മേഖലയിൽനിന്നുള്ള വെള്ളംകൂടി എത്തിയതോടെ ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ചെങ്ങന്നൂർ, ആറന്മുള, റാന്നി തുടങ്ങിയ പ്രദേശങ്ങളിൽ പമ്പയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്കത്തിന്റെ കെടുതികൾ നേരിടുകയാണ്.
മലപ്പുറം പാണക്കാട് എടായിപ്പാലത്ത് നാടുകാണി സംസ്ഥാന പാതയിൽ തത്സമയ വാർത്താ റിപ്പോർട്ടിംഗിനിടെ കുന്നിടിഞ്ഞുവീണു. മാതൃഭൂമി ന്യൂസ് സംഘം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വലിയൊരു മലയുടെ ഭാഗം റോഡിലേക്ക് പതിച്ചത്. വാർത്ത റിപ്പോർട്ടിങ്ങിനിടെ മാധ്യമ സംഘത്തിലുണ്ടായിരുന്ന കൈരളി ടി.വി ക്യാമറാമാൻ ജയേഷിന് ഇതിനിടെ പരിക്കേറ്റു. പ്രദേശത്തെ ഗതാഗതം നേരത്തെ നിയന്ത്രിച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കുന്നിന്റെ താഴ്ഭാഗത്ത് മണ്ണെടുത്തതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്.
കോഴിക്കോട് കണ്ണാടിക്കലിൽ ഇരുനൂറിലധികം വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്‌സിന്റെയും കെ. ജയന്ത് എം.എൽ.എയുടെയും നേതൃത്വത്തിൽ ബോട്ടുകൾ ഉപയോഗിച്ച് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മലയോര മേഖലകളിൽ പെയ്ത മഴയാണ് നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായത്. കിടപ്പുരോഗികളെയും പ്രായമായവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
മൂവാറ്റുപുഴയിലും പാലായിലും വെള്ളക്കെട്ട് തുടരുകയാണ്. മൂവാറ്റുപുഴയിലെ ഇലാഹിയ നഗറിൽ വെള്ളം ഇറങ്ങിയതിനെത്തുടർന്ന് വീട് വൃത്തിയാക്കി മടങ്ങിയവർക്ക് വീണ്ടും വെള്ളം കയറിയതോടെ ക്യാമ്പുകളിലേക്ക് തന്നെ തിരിച്ചുപോകേണ്ടിവന്നു. ഇവിടെ അഞ്ച് ക്യാമ്പുകളിലായി നിരവധി കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്.
പാലാ നഗരത്തിലും ജലനിരപ്പ് ഉയരുകയാണ്. പാലാ-കോട്ടയം റൂട്ടിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വലിയ വാഹനങ്ങൾ മാത്രമാണ് നിലവിൽ ഈ പാതയിലൂടെ കടന്നുപോകുന്നത്. മലയോര മേഖലകളിൽ മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.
10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്. നിലവിൽ വെള്ളപ്പൊക്കക്കെടുതികൾ നേരിടുന്ന ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

















































