ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിപദ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയ രാഷ്ട്രീയ അനിശ്ചിതത്വം കടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് റിപ്പോർട്ട്. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞതൊന്നും വേണ്ടെന്ന തന്റെ നിലപാട് കൂടുതൽ കടുപ്പിച്ചതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രിപദം ഒഴികെയുള്ള ഏതെങ്കിലും സ്ഥാനവും സ്വീകരിക്കാൻ താൽപര്യമില്ലെന്നതാണ് അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. എന്നാൽ പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ ചിന്തകൾ അതിനൊത്ത് ഉയരുന്നില്ല. അവർ കെ സി വേണുഗോപാൽ എംപിയെ ചുറ്റിപ്പറ്റി കറങ്ങുന്നതാണ് നിലവിലെ പ്രശ്നത്തിന്റെ ആക്കം വർധിപ്പിക്കുന്നത്.
ഒരു ആഴ്ചയായി തുടരുന്ന ഈ സംഘർഷം കർണാടകയിലെ കോൺഗ്രസ് ആഭ്യന്തര തർക്കത്തെ ഓർമ്മിപ്പിക്കുന്നതാണ്. അവിടെ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുണ്ടായ മുഖ്യമന്ത്രിപദ പോരാട്ടം പാർട്ടിക്കുള്ളിൽ ദീർഘകാല അസ്വസ്ഥതകൾക്ക് വഴിവെച്ചിരുന്നു. ഇവിടേയും അതിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
നിലവിൽ കേന്ദ്രനേതൃത്വം കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് ആലോചിക്കുന്നത്. രാഹുൽ ഗാന്ധിയുടെയും സംസ്ഥാനത്തിലെ ഭൂരിഭാഗം നിയമസഭാംഗങ്ങളുടെയും പിന്തുണ വേണുഗോപാലിനുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ സതീശനെ പ്രധാന മന്ത്രിസ്ഥാനത്തിൽ ഉൾപ്പെടുത്താനാണ് പാർട്ടി ശ്രമിക്കുന്നത്. അതേസമയം, മറ്റൊരു പ്രധാന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് നിയമസഭാ സ്പീക്കർ പദവി നൽകാനുള്ള സാധ്യതയും പരിഗണനയിലാണ്.
എന്നാൽ, വി ഡിയുടെ ഉറച്ച നിലപാട് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. പൊതുജന പിന്തുണയും യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ ഐയുഎംഎല്ലിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ടെന്നത് പാർട്ടിക്ക് അവഗണിക്കാൻ കഴിയാത്ത ഘടകമാണ്. അതുകൊണ്ടുതന്നെ നിയമസഭാ കക്ഷിയുടെ ഭൂരിപക്ഷ അഭിപ്രായവും സഖ്യകക്ഷികളുടെ നിലപാടും തമ്മിൽ ഒരു സമന്വയം കണ്ടെത്തുന്നത് പാർട്ടിക്ക് വലിയ വെല്ലുവിളിയാകുന്നു.
പ്രശ്നപരിഹാരത്തിനായി രാഹുൽ ഗാന്ധിi നാളെ കേരളത്തിലെ മുൻ പ്രസിഡന്റുമാരുമായും വർക്കിംഗ് പ്രസിഡന്റുമാരുമായും അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, സതീശനും ചെന്നിത്തലയും സ്വീകരിക്കുന്ന സമ്മർദ്ദനയത്തിൽ പാർട്ടി ഹൈക്കമാൻഡ് അസന്തുഷ്ടരാണെന്നും റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം പാർട്ടി ഓഫീസുകളിൽ വേണുഗോപാലിന് അനുകൂലമായ പോസ്റ്ററുകളും ബാനറുകളും ഉയർന്നിരിക്കുമ്പോൾ, സതീശന്റെ അനുയായികൾ പ്രതിഷേധങ്ങളും പ്രകടനങ്ങളും ശക്തമാക്കുകയാണ്. വി ഡിയ്ക്കുള്ള ശക്തമായ ജനപിന്തുണ കേന്ദ്രനേതൃത്വത്തെ ബാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കങ്ങൾ.
അതേസമയം, വേണുഗോപാൽ മുഖ്യമന്ത്രിയായാൽ നിയമസഭയിലേക്ക് മത്സരിക്കേണ്ടി വരും. കൂടാതെ, അദ്ദേഹത്തിന്റെ ലോക്സഭ സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാകും. അടുത്തിടെ നടന്ന വലിയ തെരഞ്ഞെടുപ്പ് ചക്രത്തിന് പിന്നാലെ ഇത് കോൺഗ്രസിന് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
കേരള നിയമസഭയുടെ കാലാവധി മേയ് 23 വരെ നീളുന്നതിനാൽ തീരുമാനം എടുക്കാൻ കോൺഗ്രസിന് സമയം ഉണ്ടെങ്കിലും, ഇതിനകം തന്നെ മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിൽ ഇനിയും വൈകിപ്പിച്ചാൽ പാർട്ടിക്ക് തിരിച്ചടിയായേക്കാം. നിലവിൽ, പ്രശ്നപരിഹാരം ഉടൻ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ചർച്ചകൾ തുടരുകയാണ്.

















































