ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. ഈ പ്രദേശത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ‘ശത്രുപക്ഷത്തുള്ളവരായി’ കണക്കാക്കി ആക്രമിക്കുമെന്ന് കപ്പലുകൾക്ക് കർശന മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിന് സമീപം ‘ജഗ് അർണവ്’ (Jag Arnav), ‘സൻമാർ ഹെറാൾഡ്’ (Sanmar Herald) എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് നേരെ ഇറാൻ സേന വെടിയുതിർത്തതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം. ഇറാഖി എണ്ണയുമായി പോവുകയായിരുന്നു ഈ കപ്പലുകൾ.
കടലിടുക്ക് അടച്ച സാഹചര്യത്തിൽ കപ്പലുകൾ പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ തന്നെ നങ്കൂരമിടണമെന്ന് ഇറാൻ നാവികസേന ഉത്തരവിട്ടു. കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നത് ശത്രുവിനോടുള്ള സഹകരണമായി കണക്കാക്കുമെന്നും അത്തരം കപ്പലുകളെ ലക്ഷ്യമിടുമെന്നും ഐആർജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് യാതൊരു സാധുതയുമില്ലെന്നും കപ്പലുടമകൾ ഐആർജിസി നൽകുന്ന വാർത്താ അപ്‌ഡേറ്റുകൾ മാത്രം പിന്തുടരണമെന്നും ഇറാൻ നിർദ്ദേശിച്ചു.
ചർച്ചകളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ യുഎസ് ഗവൺമെന്റ് പരാജയപ്പെട്ടതിനാലാണ് കടലിടുക്ക് വീണ്ടും അടയ്ക്കാൻ തീരുമാനിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. തുറന്ന് ഒരു ദിവസത്തിന് ശേഷമാണ് ശനിയാഴ്ച വീണ്ടും അടയ്ക്കുന്നതായി ഇറാൻ അറിയിച്ചത്. ബുധനാഴ്ച അവസാനിക്കാനിരിക്കുന്ന വെടിനിർത്തൽ കരാർ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ നീക്കം പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചിട്ടുണ്ട്.














































