ന്യൂഡൽഹി: ഹൊർമുസ് ഉപാധികളില്ലാതെ തുറക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യ. നിലവിലെ സാഹചര്യത്തിൽ ഇറാനോട് പൂർണ്ണമായും അകലേണ്ടയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് സമീപം ‘ജഗ് അർണവ്’ (Jag Arnav), ‘സൻമാർ ഹെറാൾഡ്’ (Sanmar Herald) എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് നേരെ ഇറാൻ സേന വെടിയുതിർത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം ഇന്ത്യ ഇറാനെ അറിയിക്കുകയുണ്ടായി. ഇന്ത്യൻ പതാകയുള്ള രണ്ട് കപ്പലുകൾക്ക് നേരെയുണ്ടായ വെടിവയ്പിൽ ആശങ്ക ആവർത്തിച്ച ഇന്ത്യ, ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ സഞ്ചാരം എത്രയും വേഗം പുനരാരംഭിക്കണമെന്നും ഇറാനിയൻ അധികാരികളോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ കപ്പലുകൾ ആക്രമിക്കപ്പെട്ട സംഭവ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാടും പ്രതിഷേധവും അറിയിക്കാൻ ശനിയാഴ്ച ന്യൂഡൽഹിയിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു . രൺധീർ ജയ്‌സ്വാൾ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിൽ, വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ചയ്ക്കായി പ്രതിനിധിയെ വിളിച്ചതായും സംഭവത്തിൽ രാജ്യത്തിന്റെ “അഗാധമായ ആശങ്ക” അദ്ദേഹത്തെ അറിയിച്ചതായും പറയുന്നു. ഇന്ത്യയിലേക്കുള്ള നിരവധി കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകലിന് ഇറാൻ മുമ്പ് സൗകര്യമൊരുക്കിയിരുന്ന കാര്യവും ഇറാൻ അംബാസഡറിനെ ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ കാഴ്ചപ്പാടുകൾ ടെഹ്‌റാനിലെ അധികാരികളെ അറിയിക്കുമെന്ന് ഇറാൻ അംബാസഡർ ഉറപ്പുനൽകിയതായും പ്രസ്താവനയിൽ പറയുന്നു.















































