ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 1960ലെ ഇൻഡസ് വാട്ടേഴ്സ് ട്രിറ്റി (IWT) നിലവിലെ രൂപത്തിൽ ഇനി പ്രവർത്തിക്കില്ലെന്നും, അത് പുനഃപരിശോധിക്കണമെങ്കിൽ പാക്കിസ്ഥാൻ അതിർത്തി കടന്ന ഭീകരവാദ പിന്തുണ അവസാനിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രസർക്കാർ. പുതിയ സാഹചര്യങ്ങളിൽ കരാർ വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരേണ്ടി വന്നാൽ അത് നിലവിലെ രൂപത്തിൽ അല്ലാതെ പുതുക്കിയ രീതിയിലായിരിക്കുമെന്നും, പാക്കിസ്ഥാന്റെ പ്രവർത്തനങ്ങൾക്കനുസരിച്ച് മാത്രമേ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും വൃത്തങ്ങൾ അറിയിച്ചു.
2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരെ വ്യക്തമായ നടപടികൾ സ്വീകരിക്കുന്നതുവരെ കരാർ നിലച്ച നിലയിൽ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇടക്കാലത്ത് പാക്കിസ്ഥാൻ ആണവായുധം ഉൾപ്പെടെ ഉപയോഗിക്കുമെന്ന ഭീഷണികളും, ഇന്ത്യ ജലവിതരണം തടഞ്ഞാൽ യുദ്ധത്തിന് തയ്യാറാണെന്ന പ്രസ്താവനകളും ശക്തമാക്കുകയും ചെയ്തു. മാത്രമല്ല പാക്കിസ്ഥാനിലെ ജലക്ഷാമത്തിന് ഇന്ത്യയുടെ തീരുമാനമാണ് കാരണം എന്ന വാദം തെറ്റായ നറേറ്റീവാണെന്നും ഇന്ത്യ വ്യക്തമാക്കി.
പാക്കിസ്ഥാനു ലഭിക്കുന്ന ജലത്തിന്റെ വലിയൊരു പങ്ക് സംഭരണ സംവിധാനങ്ങളുടെ കുറവ്, ചോർച്ചകൾ, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ എന്നിവ കാരണം നഷ്ടമാകുന്നതായും ഇന്ത്യ ആരോപിച്ചു. ഏകദേശം 10 ശതമാനം മാത്രം സംഭരിക്കപ്പെടുമ്പോൾ, ഏകദേശം 50 ശതമാനം വെള്ളം അറേബ്യൻ സമുദ്രത്തിലേക്ക് ഒഴുകിപ്പോകുന്നതായും വിലയിരുത്തൽ.
1950കളിലെ സാങ്കേതിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കരാറെന്നും, ഇന്നത്തെ സാഹചര്യങ്ങളിൽ അതിന് പ്രസക്തി കുറഞ്ഞുവെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അതിർത്തി കടന്ന ഭീകരവാദം പോലുള്ള പ്രശ്നങ്ങൾ കരാറിൽ പരിഗണിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. അതേസമയം ഇന്ത്യ പുതിയ ജലപദ്ധതികൾ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ്. നിരവധി സ്ഥലങ്ങളിൽ സർവേകൾ പുരോഗമിക്കുകയാണെന്നും, പാക്കിസ്ഥാൻ പലപ്പോഴും ഇന്ത്യയുടെ ജലപദ്ധതികളെ വൈകിപ്പിക്കാൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ ആരോപിച്ചു.

















































