വാഷിംഗ്ടൺ: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശവുമായി ഇന്ത്യയ്ക്കെതിരായ പോസ്റ്റ് ഷെയർ ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ പ്രശംസിച്ച് രംഗത്ത്. ഇന്ത്യ മികച്ച രാജ്യം എന്ന് വിശേഷിപ്പിച്ച ട്രംപ് ആ രാജ്യത്തിന്റെ നേതാവായി തന്റെ നല്ല സുഹൃത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതേ ദിവസം രാവിലെയാണ് കടുത്ത വലതുപക്ഷ നിരീക്ഷകനും റേഡിയോ അവതാരകനുമായ മിഖായേൽ സാവേജ് സോഷ്യൽമീഡിയയിൽ എഴുതിയ പോസ്റ്റ് ട്രംപ് പങ്കിട്ടത്. അമേരിക്കയിൽ ജനിച്ചവർക്കുള്ള നിയമപരമായ പൗരത്വത്തെയും പരിരക്ഷകളെയും വിമർശിച്ചായിരുന്നു പോസ്റ്റ്. ജന്മാവകാശ പൗരത്വത്തിന്റെ വ്യാഖ്യാനങ്ങൾ കുടിയേറ്റക്കാർക്ക് അനുകൂലമാണെന്നും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണെന്നും പോസ്റ്റ് പറയുന്നു.
അതേസമയം ഇന്ത്യയെ കുറിച്ച് ട്രംപ് വളരെ സൗഹൃദപരമായ നിലപാടാണ് എടുത്തതെന്നും, രാജ്യത്തെ നേതാവുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നും അമേരിക്കൻ എംബസിയുടെ വക്താവ് ക്രിസ്റ്റഫർ എൽമ്സ് ചൂണ്ടിക്കാട്ടി. “ഇന്ത്യ ഒരു മികച്ച രാജ്യമാണ്, മുകളിൽ എന്റെ നല്ലൊരു സുഹൃത്ത് ഉണ്ട്,” എന്നാണ് ട്രംപ് പറഞ്ഞത്.
ഈ സുഹൃത്ത് എന്ന് പരാമർശിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് വിലയിരുത്തൽ. സാവേജിന്റെ പോഡ്കാസ്റ്റിൽ അമേരിക്കയിലെ ജനനാവകാശ പൗരത്വ നിയമത്തെ വിമർശിക്കുന്നതിനിടെ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ആളുകൾ ഒമ്പതാം മാസത്തിൽ കുഞ്ഞിനെ ജനിപ്പിക്കാൻ വരുന്നു എന്ന തരത്തിലുള്ള വിവാദപരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ വീഡിയോയും ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.
ജന്മാവകാശ പൗരത്വത്തെക്കുറിച്ചുള്ള ചർച്ച അമേരിക്കയിൽ വീണ്ടും ശക്തമായ സാഹചര്യത്തിലാണ് ഈ വിവാദം. അമേരിക്ക മാത്രമല്ല, കാനഡയും മെക്സിക്കോയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ജനിച്ച സ്ഥലത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട് എന്ന ചുരുക്കമായ പ്രതികരണമാണ് നൽകിയിരിക്കുന്നത്. ട്രംപിന്റെ പ്രസ്താവനയും അതേ സമയം പങ്കുവെച്ച വിവാദ വീഡിയോയും തമ്മിലുള്ള വൈരുദ്ധ്യം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുകയാണ്.






