ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ ഔദ്യോഗിക സർക്കാർ പരിപാടികളിലും ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണമെന്ന് നിർദേശിക്കുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനത്തിന് ചടങ്ങുകളിൽ മുൻഗണന നൽകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ നിർണായക നീക്കം.തമിഴ്നാട് നിയമസഭയുടെ പുതിയ സമ്മേളനത്തിൽ ‘തമിഴ് തായ് വാഴ്ത്തോടെ’ ആരംഭിക്കുകയും തുടർന്ന് ദേശീയഗാനം ആലപിക്കുകയും ചെയ്തു.
തമിഴ് തായ് വാഴ്ത്ത് തമിഴ്നാടിന്റെ അഭിമാന ഗീതം; അഭിമാനം അടിയറവയ്ക്കില്ലയെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. ഇത് ആർക്കുമെതിരെയുള്ള തീരുമാനമല്ല. ഇന്ത്യൻ ഭരണഘടനയിൽ നാനാത്വത്തിൽ ഏകത്വം എന്നത് അതീവപ്രാധാന്യമുള്ളയൊന്നാണ്.അത് അടിസ്ഥാനമാക്കിയുള്ളയുള്ളതാണ് ഈ പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാടിനെ സംബന്ധിച്ച് മാതൃഭാഷയ്ക്ക് അത്രയേറെ പ്രാധാന്യമാണുള്ളത്. അതിനാൽ തന്നെ, ഭരണകക്ഷിയും പ്രതിപക്ഷവും ഐക്യകണ്ഠേനയെടുത്ത തീരുമാനമാണ് പുതിയ പ്രമേയം
തമിഴ്നാടിന്റെ ഔദ്യോഗിക പരിപാടികളിൽ ദീർഘകാലമായി നിലനിന്നിരുന്ന ക്രമത്തിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കുന്ന രീതിക്ക് മാറ്റമുണ്ടായതിനെ തുടർന്നാണ് വിഷയം വീണ്ടും സജീവ ചർച്ചയായത്. പ്രത്യേകിച്ച് ഗവർണർ പങ്കെടുക്കുന്ന ചില ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യം ആലപിക്കുകയും തുടർന്ന് ദേശീയഗാനം ആലപിക്കുകയും ചെയ്തതോടെയാണ് വിവാദം ശക്തമായത്. സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ അതിന് ശേഷമാണ് ആലപിക്കപ്പെട്ടത്.
മുഖ്യമന്ത്രിയായി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും ‘വന്ദേമാതരം’, ദേശീയഗാനം, തുടർന്ന് ‘തമിഴ് തായ് വാഴ്ത്ത്’ എന്ന ക്രമമാണ് ഉണ്ടായിരുന്നത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളിൽനിന്ന് വിമർശനമുയർന്നിരുന്നു.
സംസ്ഥാന സർക്കാർ പരിപാടികളിൽ തമിഴ് ഭാഷയുടെയും സംസ്ഥാന ഗാനത്തിന്റെയും പ്രാധാന്യം ഉറപ്പാക്കണമെന്ന ആവശ്യം നേരത്തെയും ഉയർന്നിരുന്നു. ‘തമിഴ് തായ് വാഴ്ത്ത്’ ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ ആലപിക്കണമെന്ന നിലപാട് വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും മുന്നോട്ടുവെച്ചിരുന്നു.
വിഷയം മദ്രാസ് ഹൈക്കോടതിയിലും എത്തിയിരുന്നു. സർക്കാർ പരിപാടികൾ ‘തമിഴ് തായ് വാഴ്ത്തോടെ’ ആരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മറുപടി കോടതി തേടിയിരുന്നു.
ഇതിനിടെ മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി ജോസഫ് വിജയ് ‘തമിഴ് തായ് വാഴ്ത്തിന്റെ’ പ്രോട്ടോക്കോൾ സംബന്ധിച്ച വിഷയം ഉന്നയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് തമിഴ്നാട്ടിലെ ചില ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’, ദേശീയഗാനം, തുടർന്ന് ‘തമിഴ് തായ് വാഴ്ത്ത്’ എന്ന ക്രമം സ്വീകരിച്ചതിനെക്കുറിച്ച് വ്യക്തത വേണമെന്നായിരുന്നു വിജയിയുടെ ആവശ്യം.
വാക്കുതര്‍ക്കം, ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ അടിച്ചുകൊന്ന് യുവാവ്






