വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് നടത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി. നസിർ ബെസ്റ്റ് എന്ന 21-കാരനാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സർവീസ് ചെക്ക് പോയിന്റിന് സമീപം ശനിയാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. ഇതിൽ ഒരു സാധാരണ പൗരന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്കയും പേടിയും പടർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിനോദസഞ്ചാരികളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ സ്ഥലത്ത് ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്.
യുഎസ് സീക്രട്ട് സർവീസിന്റെ വിവരമനുസരിച്ച്, പ്രതി ബാഗിൽ നിന്ന് തോക്ക് പുറത്തെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വെടിവെക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ തിരിച്ചടിച്ചു. സംഭവസമയത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് വൈറ്റ് ഹൗസിനുള്ളിലുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് യാതൊരു അപകടവും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സുരക്ഷ ശക്തമാക്കിയതോടൊപ്പം സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വെടിവെപ്പിൽ കൊല്ലപ്പെട്ടത് മേരിലാൻഡിൽ നിന്നുള്ള 21-കാരനായ നസിറെ ബെസ്റ്റാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് മുമ്പ് തന്നെ ഫെഡറൽ സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നയാളായിരുന്നുവെന്നും വൈറ്റ് ഹൗസ് പരിസരത്ത് ഇയാളെ പലതവണ കണ്ടിട്ടുണ്ടെന്നും സൂചനകളുണ്ട്.
മുമ്പ് ഇയാൾക്ക് വൈറ്റ് ഹൗസ് പ്രദേശത്തേക്ക് സമീപിക്കരുതെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നുവെന്നും അത് ലംഘിച്ചതായും റിപ്പോർട്ടുകളുണ്ട്. 2025 ജൂൺ 26-ന് 15-ാം സ്ട്രീറ്റിൽ വാഹന ഗതാഗതം തടസപ്പെടുത്തിയതിനെ തുടർന്ന് ഇയാളെ മാനസികാരോഗ്യ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ജൂലൈ 10-ന് വീണ്ടും സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് വൈറ്റ് ഹൗസിൽ അനധികൃതമായി കടക്കാൻ ശ്രമിച്ചതിനാൽ ഇയാളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.
ചില റിപ്പോർട്ടുകൾ പ്രകാരം, ഇയാൾ സ്വയം താൻ “യേശുക്രിസ്തു” ആണെന്ന് വിശ്വസിച്ചിരുന്നുവെന്നും ക്രിസ്തുവിന്റെ പുനരവതാരമാണെന്ന് സ്വയം കരുതിയിരുന്നുവെന്നും പറയുന്നു. എന്നാൽ ഈ വെടിവെപ്പിന് പിന്നിലെ വ്യക്തമായ ഉദ്ദേശം ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അധികൃതർ അറിയിച്ചു.
















































