കൊച്ചി: വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരിൽ അഭിഭാഷകൻറെ വീട് ആക്രമിച്ച പ്രതികൾ കുത്തിപ്പരിക്കേൽപ്പിച്ച വയോധികൻ മരിച്ചു. വൈപ്പിൻ മുരുക്കുംപാടം തോട്ടുങ്കൽ പറമ്പിൽ മോഹൻദാസ് (80) ആണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മരിച്ചത്.
ഓഗസ്റ്റ് 13ന് ആയിരുന്നു മുരുക്കുംപാടം കോമത്ത് വീട്ടിൽ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റർ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റർ (45) എന്നിവർ ചേർന്ന് മോഹൻദാസിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. അഭിഭാഷകനായ ടി.എം. ഡോൾഗോ ഒന്നാം പ്രതിയുടെ ഭാര്യയുടെ കേസിൻറെ വക്കാലത്ത് എടുത്തതാണ് ആക്രമണത്തിന് കാരണം.
അന്നു അക്രമികൾ അഭിഭാഷകനെ ആക്രമിക്കാൻ എത്തിയപ്പോൾ മോഹൻദാസ് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് കത്തിക്ക് വയറിലും കഴുത്തിലും മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട പ്രതികളെ ഞാറക്കൽ പോലീസ് പിടികൂടിയിരുന്നു.






