ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനു പിന്നാലെ പാക് വസ്തുക്കൾ ഇന്ത്യയിൽ വിൽക്കാനാകില്ലെന്ന കേന്ദ്ര നിയമം നിലനിൽക്കെ യുഎഇയിൽനിന്നെന്ന വ്യാജേന പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നുകോടി രൂപ വിലമതിക്കുന്ന ഈന്തപ്പഴം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. 13 കണ്ടെയ്നറുകളിലായെത്തിയ 364 മെട്രിക് ടൺ വരുന്ന ഉണങ്ങിയ ഈന്തപ്പഴം കാണ്ട്ല തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പാക്കിസ്ഥാനിൽനിന്ന് പുറപ്പെട്ട ചരക്ക് ദുബായിലെത്തിച്ചശേഷം തിരിച്ചറിയാതിരിക്കാനായി അവിടെനിന്ന് മറ്റൊരു കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് രാജ്യം തെറ്റായി രേഖപ്പെടുത്തിയാണ് ഇന്ത്യയിലേക്കയച്ചത്.
അതേസമയം കഴിഞ്ഞയാഴ്ച തൂത്തുക്കുടി തുറമുഖംവഴി സോമാലിയയിൽനിന്നുള്ള പ്രകൃതിദത്ത റെസിൻ എന്ന വ്യാജേന കടത്താൻ ശ്രമിച്ച 1.4 കോടി രൂപ വിലമതിക്കുന്ന 14 മെട്രിക് ടൺ ‘ഗുഗ്ഗുൾ റെസിൻ’ ഡിആർഐ. പിടിച്ചെടുത്തിരുന്നു. ദുബായ് വഴി കടത്തിയ ഈ ചരക്കും പാക്കിസ്ഥാനിൽനിന്നുള്ളതാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള നേരിട്ടുള്ള വ്യാപാരം ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ഇതോടെ മറ്റുരാജ്യങ്ങൾവഴി പാക് ഉത്പന്നങ്ങൾ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഇതോടെ കഴിഞ്ഞവർഷം മേയിൽ പാക്കിസ്ഥാനിൽനിന്ന് നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ ഉത്പന്നങ്ങൾക്കും ഇന്ത്യ നിരോധനമേർപ്പെടുത്തുകയും ചെയ്തു.
മുൻകാലങ്ങളിൽ ഇന്ത്യ സോയാബീൻ, പച്ചക്കറികൾ, ചുവന്ന മുളക്, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവ പാകിസ്താനിലേക്ക് കയറ്റുമതി ചെയ്യുകയും ഈന്തപ്പഴം, ഡ്രൈ ഫ്രൂട്‌സ്, ജിപ്‌സം, സിമന്റ് എന്നിവ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.



















































