ലഖ്‌നൗ: ഉത്തർപ്രദേശിൽ മോഷണ കുറ്റമാരോപിച്ച് ദളിത് പെൺകുട്ടിയെ ക്രൂരമായി മര്‍ദിച്ചു. അതിക്രമം നടത്തിയ കടയുടമ ഹരിഷ് ഗുപ്തയെ തർകുൽവ പൊലീസ് അറസ്റ്റ് ചെയ്തു. ദേവരിയ ജില്ലയിലെ മിശ്രൗലി ഗ്രാമത്തിലാണ് സംഭവം. പതിനാലുകാരിയായ പെൺകുട്ടിക്ക് നേരെയാണ് ക്രൂരമായ അതിക്രമം അരങ്ങേറിയത്. പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ച ശേഷം മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്. കഴിഞ്ഞ മേയ് 31നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. ഹരിഷ് ഗുപ്തയുടെ കടയിൽ പെൺകുട്ടി മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. കുട്ടിയെ മുടിയിൽ പിടിച്ച് വലിച്ച് ഗ്രാമം മുഴുവൻ അപമാനിച്ച് നടത്തിയ ശേഷമാണ് ഇയാൾ സ്വന്തം വീടിന് മുന്നിലെ വേപ്പുമരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. നാട്ടുകാരുടെയും കുടുംബത്തിന്റെയും മുമ്പിൽവെച്ചായിരുന്നു പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമം.
പ്രദേശവാസികളിലൊരാൾ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് എമർജൻസി ഹെൽപ്‌ലൈൻ നമ്പറായ 112 വഴി വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയായ ഹരികേഷ് ഗുപ്തക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. മോഷണക്കുറ്റം ആരോപിച്ച് കടയുടമ പെൺകുട്ടിയെ തടഞ്ഞുവെച്ച് അതിക്രമം കാട്ടുകയായിരുന്നുവെന്നും പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് സർക്ക്ൾ ഓഫീസർ സുനിൽ കുമാർ റെഡ്ഡി വ്യക്തമാക്കി.



















































