ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ പ്രതികരണത്തെ തള്ളി കോക്റോച്ച് ജനത പാർട്ടി (സി.ജെ.പി.). ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നതുപോലെയുള്ള പ്രതികരണമാണ് പ്രധാനമന്ത്രിയുടേതെന്നും അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും സി.ജെ.പി. ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് പകരം വിദ്യാർഥികളുടെയും യുവാക്കളുടെയും ആശങ്കകൾക്കാണ് പ്രധാനമന്ത്രി മുൻഗണന നൽകേണ്ടതെന്ന് സി.ജെ.പി. നേതാക്കൾ പറഞ്ഞു. മോദിയുടെ സാമൂഹികമാധ്യമ കുറിപ്പ് “ക്രൂരമായ തമാശ”യാണെന്നും, പരീക്ഷാ സംവിധാനത്തിന്റെ തകർച്ച മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
ചോദ്യപേപ്പർ ചോർച്ച ഒരു നിയമപ്രശ്നം മാത്രമല്ല, പരീക്ഷാ സംവിധാനത്തിന്റെ സമഗ്ര പരാജയമാണെന്നും അതിന്റെ ഉത്തരവാദിത്വം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് തന്നെയാണെന്നും സി.ജെ.പി. വ്യക്തമാക്കി. നേരത്തെ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിലും വിട്ടുവീഴ്ചയില്ലെന്നും സമരം തുടരുമെന്നും സംഘടന അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനയെ മുൻനിർത്തി സമരത്തിനെതിരായ നിലപാട് ശക്തമാക്കുകയാണ് ബി.ജെ.പി. ഒരു തീരുമാനമെടുത്താൽ അത് പൂർത്തിയാക്കുന്ന നേതാവാണ് നരേന്ദ്ര മോദിയെന്നും, രാജ്യത്തിനും ലോകത്തിനും അതറിയാമെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി പ്രതികരിച്ചത്. പരീക്ഷാ ക്രമക്കേടുകളിൽ ഉൾപ്പെട്ടവരെ വേഗത്തിൽ നിയമത്തിന് മുന്നിലെത്തിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി സാമൂഹികമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഭൂമി നൽകിയിട്ടും ജീവനാംശമില്ല; കേസ് കൊടുത്ത അച്ഛനെ മകൻ ചുറ്റികകൊണ്ട് അടിച്ച് കൊന്നു; സംഭവം തൃശ്ശൂരിൽ


















































