മുംബൈ: മുംബൈയിലെ ഓരോ ബാറ്റർമാരുടേയും ഇൻഡിവിജ്വൽ സ്കോറെടുത്ത് നോക്കിയാൽ തോന്നും ദൈവമേ ഈ പിച്ചിൽ തന്നെയാണോ മലയാളി താരം സഞ്ജു സാംസൺ പുറത്താകാതെ 101 റൺസ് തൂക്കിയതെന്ന്. അതുപോലെയായിരുന്നു മുംബൈ നിരയിലെ സ്കോർ. ഒരുമാതിരി കണക്കു പരീക്ഷയിലെ ഉത്തര കടലാസ് പോലെ… 7, 0, 0, 35, 37, 1, 0, 6, 7, 1, 2…
ഏകദേശം ഇതിനു സമാനം തന്നെയായിരുന്നു സഞ്ജുവൊഴികെ സിഎസ്കെയിലെ മറ്റു ബാറ്റർമാരും, ഒന്നു രണ്ട് ജസ്റ്റ് പാസും ബാക്കി എട്ടുനിലയിൽ പൊട്ടുകയും ചെയ്തു. ശരിക്കുംപറഞ്ഞാൽ മറുപടി ബാറ്റിങ്ങിൽ സഞ്ജു സാംസൺ ഒറ്റയ്ക്കു നേടിയ റൺസ് അടിച്ചെടുക്കാൻ പോലും മുംബൈ ബാറ്റർമാർ വിയർത്തപ്പോൾ ചെന്നൈയ്ക്ക് 103 റൺസിന്റെ കൂറ്റൻ ജയം. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ചെന്നൈ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മുംബൈ ഇന്നിങ്സ് 19 ഓവറിൽ 104 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് കരീബിൻ സ്പിന്നിർ അകീൽ ഹൊസൈനാണ് മുംബൈയെ കറക്കി വീഴ്ത്തിയത്. നൂർ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുകേഷ് ചൗധരി, അൻഷുൽ കംബോജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മുംബൈ ഇന്നിങ്സിൽ സൂര്യകുമാർ യാദവ് (30 പന്തിൽ 36), തിലക് വർമ (29 പന്തിൽ 37) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മറുപടി ബാറ്റിങ്ങിൽ, രണ്ടാം പന്തിൽ തന്നെ അകീൽ ഹൊസൈനെ സിക്സറിനു പറത്തി ക്വിന്റൻ ഡികോക്ക് മുംബൈയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും ആ ഓവറിലെ അവസാന പന്തിൽ തന്നെ ഓപ്പണർ ഡാനിഷ് മലേവാറിനെ (0) വീഴ്ത്തി അകീൽ തിരിച്ചടിച്ചു. പിന്നീട് പവർപ്ലേയ്ക്കുള്ളിൽ തന്നെ ക്വിന്റൻ ഡികോക്ക് (10 പന്തിൽ 7), നമൻ ധീർ (0) എന്നിവരുടെ വിക്കറ്റുകൾ കൂടി ചെന്നൈ പിഴുതു. ഇതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 29 എന്ന നിലയിലായിരുന്നു മുംബൈ. നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ–തിലക് സഖ്യം 73 റൺസ് കൂട്ടിച്ചേർത്തെങ്കിലും 12–ാം ഓവറിൽ തിലകിനെ ക്ലീൻബൗൾഡാക്കി അകീൽ തന്നെ വീണ്ടും ചെന്നൈയ്ക്കു ബ്രേത് ത്രൂ നൽകി.
അതിനു തൊട്ടടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യ (2 പന്തിൽ 1), ഷെർഫെയ്ൻ റൂഥർഫോർഡ് (0) എന്നിവരെ നൂർ അഹമ്മദും പുറത്താക്കി. ഇതോടെ മുംബൈ തോൽവി പൂർണമായും സമ്മതിച്ചു. 14–ാം ഓവറിൽ സൂര്യകുമാറിനെ മടക്കിയതും അകീൽ തന്നെയാണ്. ക്രിഷ് ഭഗത് (15 പന്തിൽ 7), ഷാർദൂൽ ഠാക്കൂർ (12 പന്തിൽ 6), ജസ്പ്രീത് ബുമ്ര (5 പന്തിൽ 2) എന്നിവരുടെ കൂടി പുറത്തായതോടെ ചെന്നൈയ്ക്ക് സീസണിലെ മൂന്നാം ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.
ഐപിഎല്ലിൽ ഈ സീസണിൽ ഒരിക്കൽ കൂടി സഞ്ജു സാംസൺ കത്തിക്കയറിയപ്പോൾ മുംബൈക്കെതിരേ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസെടുത്തു. ആദ്യം തന്നെ നായകനെ നഷ്ടപ്പെട്ട് തകർച്ച നേരിട്ട ചെന്നൈയ്ക്ക് സഞ്ജു സാംസണിന്റെ ബാറ്റിങ്ങാണ് രക്ഷയായത്. സഞ്ജു 54 പന്തിൽ നിന്ന് 101 റൺസെടുത്തു. ഈ സീസൺ ഐപിഎല്ലിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. പരുക്കേറ്റ മഹേന്ദ്ര സിങ് ധോനി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച കളിക്കാനിറങ്ങിയിരുന്നില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടേത് തകർപ്പൻ തുടക്കമായിരുന്നു. സഞ്ജു സാംസണും നായകൻ ഋതുരാജ് ഗെയ്ക്വാദും അടിച്ചുകളിച്ചതോടെ സ്‌കോർ കുതിച്ചു. എന്നാൽ 14 പന്തിൽ നിന്ന് 22 റൺസെടുത്ത് തിലകിനി ക്യാച്ച് നൽകി ഗെയ്ക്വാദ് പുറത്തായി. പിന്നാലെ സഞ്ജു വെടിക്കെട്ടോടെ കളം നിറയുന്നതാണ് കണ്ടത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. പിന്നെത്തിയ സർഫറാസ് ഖാൻ(14) വേഗം പുറത്തായെങ്കിലും സഞ്ജു ഒരു സൈഡിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ ആറോവറിൽ ടീം 73 റൺസിലെത്തി.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു സാംസൺ മറുവശത്ത് വെടിക്കെട്ട് തീർത്തു. ഏറെക്കുറെ ഒറ്റയ്ക്കാണ് സഞ്ജു ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. ശിവം ദുബെ വെറും അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ ഡെവാൾഡ് ബ്രവിസിനൊപ്പം സഞ്ജു ചെന്നൈ സ്‌കോർ നൂറുകടത്തി. ഇതോടെ പത്തോവറിൽ 111-3 എന്ന നിലയിലായിരുന്നു ടീം. പിന്നാലെ സഞ്ജുവിന്റെ ഫിഫ്റ്റിയെത്തി. 26 പന്തിൽ നിന്നാണ് താരം അർധസെഞ്ചുറി തികച്ചത്. 11 പന്തിൽ നിന്ന് 21 റൺസെടുത്ത് ബ്രവിസും പിന്നാലെ കൂടാരം കയറി.
അഞ്ചാം വിക്കറ്റിൽ കാർത്തിക് ശർമയുമൊത്ത് മലയാളി താരം ടീമിനെ മുന്നോട്ട് നയിച്ചു. സിക്‌സറും ഫോറുകളുമായി മുംബൈ ബൗളർമാരെ സഞ്ജു തകർത്തടിച്ചു. 15 ഓവറിൽ 149-4 എന്ന നിലയിലായിരുന്നു ചെന്നൈ. 16-ാം ഓവറിൽ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 15 റൺസാണ് സഞ്ജു അടിച്ചെടുത്തത്. പിന്നാലെ കാർത്തിക് 18 റൺസെടുത്തും ജാമി ഓവർട്ടൺ 15 റൺസെടുത്തും മടങ്ങി. അവസാന ഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ സ്കോർ 200 കടന്നു. അവസാന ഓവറിൽ രണ്ടു സിക്സറും ഒരു ഫോറുമടക്കം 16 റൺസെടുത്ത് താരം സെഞ്ചുറി പൂർത്തിയാക്കി.















































