ഈരാറ്റുപേട്ട: അമേരിക്കയിൽ കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളി യുവതി ആത്മാർഥ സുഹൃത്തുക്കളെ കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടൽ ഇതുവരെ വിട്ടുമാറിയിട്ടില്ല ഈരാറ്റുപേട്ടയിലെ തഴച്ചവയൽ എന്ന കൊച്ചുപ്രദേശത്തുനിന്ന്. അവർ അറിയുന്ന, ഇതുവരെ കണ്ടിട്ടുള്ള ബേബി ഡോക്ടറുടെയും ജോളി ചേച്ചിയുടെയും മകൾ അങ്ങനെ ചെയ്യില്ല… എന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്- സുഷമ ദമ്പതിമാരുടെ മകൾ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യയുമായ ആനി (35) എന്നിവർ കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ് പഞ്ചായത്തിലെ തഴയ്ക്കവയൽ സ്വദേശി മാറാമറ്റം വീട്ടിൽ അനിലയാണ് അറസ്റ്റിലായിരിക്കുന്നത്. യുവതി കുറ്റം സമ്മതിച്ചതായാണ് വിവരം.
ഇതിനിടെ അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ വിഷാദമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമികനിഗമനം. യുവതിയെ കൂടുതൽ ചോദ്യംചെയ്യുന്നതിൽ നിന്നേ ആക്രമണകാരണം വ്യക്തമാവുകയുള്ളൂ. എന്നാൽ, ഇത്തരത്തിലൊരു ക്രൂരകൃത്യംചെയ്യാൻ തങ്ങൾക്കറിയുന്ന അനിലയ്ക്കാവില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. സ്വതവേ ശാന്തസ്വഭാവമായിരുന്നു അനിലയുടേത്, ബന്ധുക്കളോടും നാട്ടുകാരോടുമെല്ലാം നല്ല പെരുമാറ്റം. സ്ഥലത്തെ അറിയപ്പെടുന്ന കുടുംബമാണ് അനിലയുടേത്. സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്ത കുടുംബം. നാട്ടിൽ ഭരണങ്ങാനം എആർഎസ് കോളേജിലാണ് അനില പഠിച്ചത്. നാലുവർഷം മുമ്പാണ് യുഎസിലേക്ക് പോയത്. എൻജിനിയറിങ് ബിരുദധാരിയായ അനില അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു.
യുഎസിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം അനില താമസിച്ചിരുന്നത്. രണ്ടുമാസമായി അനിലയുടെ മാതാപിതാക്കളും യുഎസിൽ ഇവരുടെ കൂടെയായിരുന്നു താമസം. അനിലയുടെ സഹോദരൻ കാനഡയിലാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടിലെ വീട്ടിൽ നിലവിൽ ആരുമില്ല.
യുഎസിലെ ജോലിയുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന് കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നു. എന്നാൽ, ജോലി പോയി എന്നതിന്റെ വിഷാദത്തിൽ അനില ഇത്രവലിയ ഒരു കടുംകൈക്ക് മുതിരുമെന്ന് വിശ്വസിക്കാൻ പ്രയാസമെന്നാണ് അവരുടെ അഭിപ്രായം. അത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു അനിലയും മരിച്ച അഞ്ജനയും ആനിയും തമ്മിൽ.
അതുപോലെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പക്ഷം. ആഴ്ചകൾക്ക് മുമ്പ് അവസാനമായി സിനിമയ്ക്ക് പോയതും കഴിഞ്ഞ ആഴ്ച ഓണം ആഘോഷിച്ചതും കൂട്ടുകാരികൾ ഒരുമിച്ചായിരുന്നു. ഒരൊറ്റ രാത്രിയിലാണ് എല്ലാം മാറിമറിഞ്ഞത്. സംഭവദിവസം, ഫ്‌ളാറ്റിലായിരുന്ന അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തിയാണ് അനില കാറിടിച്ചുകൊലപ്പെടുത്തിയത്.
തുടർന്ന് നിർത്താതെ പോയ കാർ സിസിടിവി. ദൃശ്യങ്ങൾ നോക്കിയാണ് പോലീസ് തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജീഷ് ഉടൻ ഇവരുടെ പൊതുസുഹൃത്തായ ആനിയുടെ ഭർത്താവ് ജേക്കബ്ബിനെ വിളിച്ച് വിവരം അറിയിച്ചു. ആനിയെ ജേക്കബ്ബ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ, ലിൻഡ വിസ്റ്റ സ്ട്രീറ്റിലെ 700 ബ്ലോക്കിലുള്ള വീട്ടിൽ പോലീസ് എത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് കുത്തേറ്റു മരിച്ച നിലയിൽ ആനിയുടെ മൃതശരീരം കണ്ടെത്തിയത്. എട്ടുവർഷമായി അഞ്ജനയും സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് വിജീഷും കാലിഫോർണിയയിലാണ്. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അഞ്ജന. വിജീഷ് വിലങ്ങന്നൂർ സ്വദേശിയാണ്. മകൾ: വാമിക. ആൻഡ്രീന, അലീസ എന്നിവരാണ് ആനിയുടെ മക്കൾ.






