കൊൽക്കത്ത: ബംഗാളിൽ കുറ്റവാളികളെ കൈകാര്യം ചെയ്യാനും പോലീസിൽ പൊതുജനങ്ങൾക്ക് വിശ്വാസം വളർത്തുന്നതിനുമായി പുതിയ തന്ത്രങ്ങളിറക്കി ബിജെപി സർക്കാർ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബംഗാൾ പോലീസ് പിടികൂടുന്ന കുറ്റവാളികളെ അർദ്ധനഗ്നരായി നോർത്ത്, സൗത്ത്, സെൻട്രൽ ഹൗറയിലെ തെരുവുകളിലൂടെ നടത്തുകയാണ് പോലീസ്. മെയ് നാലിന് ബംഗാളിൽ ഭരണം മാറിയതുമുതൽ, അറസ്റ്റിലാകുന്ന എല്ലാ കുറ്റവാളികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം അവർ ഭീതി പരത്തി വാണിരുന്ന അതേ പ്രദേശങ്ങളിലൂടെ പോലീസ് കൊണ്ടുപോകുന്നുണ്ട്. മുൻപൊക്കെ ഈ ഗുണ്ടകളെ കാണുമ്പോൾ തന്നെ ജനങ്ങളുടെ മനസ്സിൽ ഭയം നിറയുകയും അറിയാതെ തന്നെ ബഹുമാനത്തോടെ കൈകൾ കൂപ്പിപ്പോകുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ കുറ്റവാളികളുടെ അപമാനം നേരിട്ട് കണ്ടതോടെ, പ്രദേശവാസികൾ ഒതുങ്ങിയ ശബ്‍ദത്തിലല്ലാതെ പരസ്യമായിത്തന്നെ ഇവർക്കെതിരെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.
നോർത്ത് ഹൗറയിൽ, ആ പ്രദേശത്തെ കുപ്രസിദ്ധ ‘ഡോൺ’ എന്ന് വിളിക്കപ്പെടുന്ന ആകാശ് സിംഗിനെ തല മുണ്ഡനം ചെയ്ത്, സ്ലീവ്ലെസ് വെസ്റ്റ് മാത്രം ധരിപ്പിച്ച് പോലീസ് തെരുവിലൂടെ നടത്തിച്ചു. ഈ മാസം തുടക്കത്തിലായിരുന്നു സംഭവം.
പിന്നാലെ ബുധനാഴ്ച, ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന എല്ലാ പ്രദേശങ്ങളിലും പോലീസ് ഇയാളെ എത്തിച്ചു. ഇതിനിടയിൽ കുറ്റകൃത്യം നടന്ന സ്ഥലം പുനഃസൃഷ്ടിച്ച് പരിശോധിക്കുകയും ചെയ്തു. 2021ലും അതിനുശേഷമുള്ള വർഷങ്ങളിലും നിരവധി ആക്രമണങ്ങളും ബോംബേറുകളും മറ്റ് ക്രിമിനൽ സംഭവങ്ങളും നടന്ന സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. അതുപോലെ സൗത്ത് ഹൗറയിലെ സങ്ക്രെയിൽ പ്രദേശത്ത് ഷഹീൻ മൊല്ല എന്നയാളെയും സമാനമായ രീതിയിൽ പോലീസ് പൊതുമധ്യത്തിലൂടെ നടത്തിച്ചു.
ലോക്കൽ എംഎൽഎ പ്രിയ പാലിൻറെ പേരിൽ വൻതോതിൽ പണം തട്ടിയതിനാണ് ട്രാഫിക് ഹോം ഗാർഡ് ആയിരുന്ന മൊല്ലയെ പോലീസ് അറസ്റ്റ് ചെയ്തത്. നോർത്ത്, സൗത്ത് ഹൗറയിലെ സംഭവങ്ങൾക്ക് പിന്നാലെ, ഷിബ്പൂർ സ്റ്റേഷനിലെ പൊലീസും സെൻട്രൽ ഹൗറയിലെ ചൗര ബസ്തി പ്രദേശത്തിലൂടെ ഷമീം അഹമ്മദ് ‘ബാഡെ’ എന്ന കുപ്രസിദ്ധ വ്യക്തിയെ ഇതേ രീതിയിൽ നടത്തിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവായ ഇയാൾ ആ വാർഡിലെ മുൻ കൗൺസിലറുടെ ഭർത്താവ് കൂടിയാണ്. അതേസമയം ഈ നടപടിയെ കുറ്റവാളികൾക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് പോലീസ് കാണുന്നത്.
അതിലൂടെ പൊതുജനങ്ങൾക്കിടയിലെ ഭയം ഇല്ലാതാക്കുക, ഭയമില്ലാതെ ആളുകൾക്ക് ദൈനംദിന ജീവിതം നയിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ നീക്കത്തോടെ ആളുകൾ പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ എത്തി ഈ ഗുണ്ടകൾക്കെതിരെ പരാതി നൽകാൻ മുന്നോട്ട് വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
















































