കൊൽക്കത്ത: 11 വയസുകാരിയുടെ ബലാത്സംഗവും കൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തെ തുടർന്ന് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ വലിയ വഴിത്തിരിവ്. കൊല്ലപ്പെട്ട ഇൻദ്രജിത് മണ്ഡൽ നിരപരാധിയാണെന്ന് പോലീസിന്റെ കണ്ടെത്തൽ.
സംഭവത്തെ തുടർന്ന് സംസ്ഥാന മുഖ്യമന്ത്രിയായ സുഭേന്ദ്രു അധികാരി മണ്ഡലിന്റെ കുടുംബത്തെ സന്ദർശിച്ച് നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകി. “മോബ്ലിഞ്ചിംഗിൽ കൊല്ലപ്പെട്ട ഇൻദ്രജിത് മണ്ഡൽ നിരപരാധിയാണെന്ന് പോലീസാണ് പറഞ്ഞത്. ഇത് എന്റെ വാക്കുകളല്ല. അദ്ദേഹത്തിനും നീതി ലഭിക്കും,” മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതുപോലെ മണ്ഡലിന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പരുക്കേറ്റ പോലീസുകാരെയും അദ്ദേഹം സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തു.
ഇതിനിടെ പെൺകുട്ടിയുടെ ബലാത്സംഗ-കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാശ് മണ്ഡൽ, ആനന്ദ സർദാർ, ദിബാകർ സർദാർ എന്നിവർ കുറ്റം സമ്മതിച്ചതായാണ് സൂചന. ഇവരിൽ ഒരാൾ പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നാലാമനായ കബിർ മൊല്ലയെ ഇന്നലെ പിടികൂടി.
അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായതായി സ്ഥിരീകരിച്ചു. കൂടാതെ ഗുരുതരമായ തലക്ക് പരുക്ക്, സ്വകാര്യ ഭാഗങ്ങളിൽ പരുക്കുകൾ, ശരീരമാകെ കടിയേറ്റതിന്റേയും പാടുകൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയതിന് പിന്നാലെ ദക്ഷിണ കൊൽക്കത്തയിൽ ശക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകൾ റെയിൽവേ പാതകളും പോലീസിന്റെ വാഹനങ്ങളും തകർത്തു. ഈ സംഘർഷങ്ങളിൽ പങ്കെടുത്തവരിൽ നിന്ന് കുറഞ്ഞത് 20 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ 72 മണിക്കൂറിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. “എല്ലാവരെയും അറസ്റ്റ് ചെയ്യും. ആരെയും ഒഴിവാക്കില്ല,” അദ്ദേഹം പറഞ്ഞു.
അതുപോലെ സോഷ്യൽ മീഡിയ വഴി ആളുകളെ പ്രകോപിപ്പിച്ചവർക്കെതിരെയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇരകളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പിന്നീട് ബാരുയിപുർ വീണ്ടും സന്ദർശിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ സ്കൂളുകളിൽ 86 ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്വകാര്യ സ്കൂളുകളിലേക്ക് വൻ ഒഴുക്ക്
















































