ലഖ്‌നൗ: നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതിന് പിന്നാലെ പ്രസവാവധി (മെറ്റേണിറ്റി ലീവ്) അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച സർക്കാർ ജീവനക്കാരിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. പ്രസവ അവധി നിഷേധിച്ച സംഭാൽ (ഭീം നഗർ) ബ്ലോക്ക് എജ്യൂക്കേഷൻ ഓഫീസറുടെ ജൂൺമാസം 19-ലെ ഉത്തരവിനെതിരേയാണ് ശശി കുമാരി എന്ന യുപി സ്വദേശിനി കോടതിയെ സമീപിച്ചത്. എന്നാൽ അവധി അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് മഞ്ജു റാണി ചൗഹാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
തന്റെ നാലാമത്തെ പ്രസവമാണെന്നും തനിക്ക് ആറുമാസത്തെ പ്രസവ അവധി അനുവദിക്കാൻ അധികൃതരോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശശി കോടതിയെ സമീപിച്ചത്. എന്നാൽ നിലവിലെ നിയമപ്രകാരം യുവതിക്ക് പ്രസവ അവധിക്ക് അർഹതയില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടു.
അതേസമയം നാലാമത്തെ കുട്ടിക്കായി പ്രസവ അവധി അനുവദിക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് കാണിച്ച് യുപി സർക്കാരും ഹർജിയെ എതിർക്കുകയായിരുന്നു. 2017-ൽ ഭേദഗതി വരുത്തിയ മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 പ്രകാരം, ആദ്യത്തെ രണ്ട് കുഞ്ഞുങ്ങളുടെ സമയത്ത് ശമ്പളത്തോടെയുള്ള പ്രസവ അവധി 26 ആഴ്ചയാണ്. രണ്ടിലധികം കുഞ്ഞുങ്ങളുള്ള സ്ത്രീയ്ക്ക് പ്രസവ അവധി 12 ആഴ്ചയുമാണ്.






