ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കും നടിയായ തൃഷയ്ക്കുമെതിരെ പരിഹാസ പരാമർശവുമായി എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറും രംഗത്ത്. വിജയ്‌യുടെ ടിവികെ സർക്കാർ സിനിമ മേഖലയിൽനിന്നുള്ളവരെ വിവിധ സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നതിനെ അദ്ദേഹം പരിഹസിച്ചു. കൂടാതെ വിജയ്‌യുടെ ‘പ്രിയപ്പെട്ട’ തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കുക എന്നും ഉദയകുമാർ ചോദിച്ചു.
ഇതോടെ എഐഎഡിഎംകെ നേതാവിന്റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയരുന്നത്. മധുരയിൽ തൃഷ ഫാൻസ് അസോസിയേഷൻ ഉദയകുമാറിനെതിരെ പോസ്റ്ററുകൾ ഒട്ടിച്ച് പ്രതിഷേധം അറിയിച്ചു. ഈ മാസം എട്ടിന് തൂത്തുക്കുടിയിൽ നടന്ന ജയലളിത പേരവൈ യോഗത്തിൽ കാവേരി നദീജല പ്രശ്നത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിക്കുന്നതിനിടെ ഉദയനിധി സ്റ്റാലിൻ തൃഷയെക്കുറിച്ച് മോശം പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു. ഉദയനിധിയുടെ പരാമർശത്തിനെതിരെ ടിവികെ വനിതാ വിഭാഗം തഞ്ചാവൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തൃഷയ്ക്കെതിരെ വീണ്ടും പരിഹാസ പരാമർശമുണ്ടായത്.




